April 17, 2021
April 17, 2021
മുംബൈ: ഇന്ത്യയില്‍ കൊവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയ കുംഭമേളയ്‌ക്കെതിരെ ആഞ്ഞടിച്ച് ചലച്ചിത്ര സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. കൊവിഡിന്റെ ആരംഭസമയത്ത് ഡല്‍ഹിയിലെ ഒരു പള്ളിയില്‍ മുസ്ലിങ്ങള്‍ ഒത്തുകൂടിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം കുംഭമേളയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്.
കുംഭമേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
'2020 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ജമാ അത്ത് സൂപ്പര്‍ സ്‌പ്രെഡര്‍ ഇന്നത്തെ ബാഹുബലിയന്‍ കുംഭമേളയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ഹ്രസ്വചിത്രം പോലെയാണ്. ഹിന്ദുക്കളായ ഞങ്ങളെല്ലാവരും മുസ്ലിങ്ങളോട് ക്ഷമ ചോദിക്കുന്നു. കാരണം കൊവിഡിനെ കുറിച്ച് ഒന്നും അറിയാത്ത സമയത്താണ് അവര്‍ അത് ചെയ്തത്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം കൊവിഡിനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണ് നമ്മള്‍ ഇത് ചെയ്തത്.' -രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
'ഇടതുഭാഗത്ത് നിങ്ങള്‍ കാണുന്നത് 2021 ലെ കുംഭമേളയുടെ ചിത്രമാണ്. വലതുഭാഗത്ത് കാണുന്നത് 2020 ലെ ജമാ അത്തും. ഈ വിഡ്ഢിത്തത്തിന്റെ കാരണം ദൈവത്തിന് മാത്രമേ അറിയൂ.' -മറ്റൊരു ട്വീറ്റില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആശയത്തെ കടമെടുത്തുകൊണ്ട് രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.
ഇവിടം കൊണ്ടും രാംഗോപാല്‍ വര്‍മ്മ നിര്‍ത്തിയില്ല.
'നിങ്ങള്‍ കാണുന്നത് കുംഭമേളയല്ല; കൊറോണ ആറ്റം ബോംബാണ്. ഈ വൈറല്‍ സ്‌ഫോടനത്തിന് ആരായിരിക്കും ഉത്തരവാദി എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.' -അടുത്ത ട്വീറ്റില്‍ രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.
ബോളിവുഡിലെ പ്രശസ്ത സംവിധായകന്റെ ഈ രൂക്ഷമായ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നേരത്തേ നടി പാര്‍വ്വതി തിരുവോത്തും കുംഭമേളയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തബ്‌ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നതില്‍ പരാതിയില്ലെന്നും എങ്ങും നിശ്ശബ്ദതയാണെന്നും പാര്‍വതി ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു. അന്ന് ഈ വിഷയം ഉയര്‍ത്തി കാട്ടി നടന്ന ചാനല്‍ ചര്‍ച്ചയുടെ ഓഡിയോയും പരിഹാസത്തോടെ പാര്‍വതി പങ്കുവച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.