January 20, 2021
January 20, 2021
ദോഹ: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് പുതുക്കിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതോടെ ഗള്‍ഫ് മേഖലയില്‍ വാട്ട്‌സ്ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്ന വാട്ട്‌സ്ആപ്പിന്റെ നയം പലരിലും ഭീതി പടര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ച് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ ഒഴുകുകയാണ്.
ജനുവരി നാലിനാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കും എന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ള വിവാദ സ്വകാര്യതാ നയം വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്. തങ്ങളുടെ 200 കോടിയോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള പോപ്പ് അപ്പ് സന്ദേശം വാട്ട്‌സ്ആപ്പ് നല്‍കി. ഫെബ്രുവരി എട്ടിനകം പുതിയ സ്വകാര്യതാ നയം അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍ന്ന് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നുമുള്ള അന്ത്യശാസനവും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു.
ഇതോടെയാണ് വാട്ട്‌സ്ആപ്പിന്റെ എതിരാളികളായ ആപ്പുകളിലേക്ക് ജനങ്ങള്‍ മാറാന്‍ തുടങ്ങിയത്. ആഗോളതലത്തില്‍ തന്നെ വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. 'സിഗ്നല്‍ ഉപയോഗിക്കുക' എന്ന് ടെസ്‌ലയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തതോടെ വാട്ട്‌സ്ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ലോകമാകെ വലിയതോതില്‍ വര്‍ധനവ് ഉണ്ടായി. തുടര്‍ന്ന് പ്രതിരോധത്തിലായ വാട്ട്‌സ്ആപ്പ് സ്വകാര്യതാനയം അംഗീകരിക്കാന്‍ മെയ് 15 വരെ ഉപഭോക്താക്കള്‍ക്ക് സമയം നീട്ടിനല്‍കി.
വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഗള്‍ഫ് മേഖലയിലും വലിയ പ്രതിഷേധമാണ് ഉണ്ടാവുന്നത്. യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ടെലഗ്രാമിനും സിഗ്നലിനും ഗണ്യമായ തോതില്‍ ഉപഭോക്താക്കള്‍ വര്‍ധിച്ചതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ ആപ്‌ടോപ്പിയ പറയുന്നു. ജനുവരി നാലിന് ശേഷമാണ് ഈ വര്‍ധനവ് പ്രകടമായത്.
Also Read: വാട്ട്‌സ്ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
2020 ഒക്ടോബര്‍ ഒന്നു മുതല്‍ 2021 ജനുവരി മൂന്ന് വരെയും ജനുവരി നാല് മുതല്‍ 12 വരെയുമുള്ള കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും.
2020 ഒക്ടോബര്‍ ഒന്നു മുതല്‍ ജനുവരി മൂന്ന് വരെ യു.എ.ഇയില്‍ കേവലം 348 പേരാണ് സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍ ജനുവരി നാലിന് ശേഷം ഇത് കുത്തനെ ഉയര്‍ന്ന് 3466 ല്‍ എത്തി. അതായത് 895.90 ശതമാനത്തിന്റെ വര്‍ധനവ്. ആഗോളതലത്തില്‍ ഇത് 892 ശതമാനമാണ്.
ഇതേ രീതിയില്‍ ആദ്യഘട്ടത്തില്‍ 5899 ഡൗണ്‍ലോഡുകള്‍ ഉണ്ടായിരുന്ന ടെലഗ്രാമിന്റെ ഉപഭോക്താക്കളുടെ എണ്ണം ജനുവരി നാലിന് ശേഷം 22.67 ശതമാനത്തിന്റെ വര്‍ധനവോടെ 7236 ആയി ഉയര്‍ന്നു.
ഇക്കാലയളവില്‍ വാട്ട്‌സ്ആപ്പിന് തിരിച്ചടി ഉണ്ടായതായും കണക്കുകള്‍ കാണിക്കുന്നു. 2020 ഒക്ടോബര്‍ ഒന്നു മുതല്‍ ജനുവരി മൂന്ന് വരെ 9000 ഡൗണ്‍ലോഡുകള്‍ ഉണ്ടായിരുന്നത് ജനുവരി നാലിന് ശേഷം 8582 ആയി കുറഞ്ഞു. അതായത് 4.65 ശതമാനത്തിന്റെ ഇടിവ്.
പ്രതിദിന ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഇപ്പോഴും ആധിപത്യം വാട്ട്‌സ്ആപ്പിന് ആണെങ്കിലും എതിരാളികളുടെ ആകെ പ്രതിദിന ശരാശരി 10702 ആണ്.
കുവൈത്തിലും സ്ഥിതി മറ്റൊന്നല്ല. ആദ്യ കാലയളവില്‍ സിഗ്നല്‍ ഡൗണ്‍ലോഡ് ചെയ്തത് 60 പേരായിരുന്നെങ്കില്‍ ജനുവരി നാലിന് ശേഷം അത് 1410 ശതമാനം വര്‍ധിച്ച് 911 ആയി ഉയര്‍ന്നു. ടെലഗ്രാമിന്റെ കണക്കുകള്‍ യഥാക്രമം 1931, 2221 എന്നിങ്ങനെയാണ്. അതായത് 15 ശതമാനം വളര്‍ച്ച. അതേസമയം 1.91 ശതമാനം ഇടിവാണ് വാട്ട്‌സ്ആപ്പിന് കുവൈത്തില്‍ ഉണ്ടായത്.
ടെലഗ്രാമിന്റെയും സിഗ്നലിന്റെയും ഡൗണ്‍ലോഡുകള്‍ ലോകമാകെ ഗണ്യമായി വര്‍ധിച്ചുവെന്നും ഇതിന്റെ പ്രതിഫലനമാണ് ഗള്‍ഫ് രാജ്യങ്ങളിലും ഉണ്ടായതെന്നും ആപ്‌ടോപ്പിയയുടെ കമ്യൂണിക്കേഷന്‍ ആന്‍ഡ് കണ്ടന്റ് മാനേജര്‍ മാഡ്‌ലൈന്‍ ലെനഹാന്‍ പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.