June 27, 2020
June 27, 2020
കോഴിക്കോട് : വടകര വല്യാപ്പള്ളിയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ പ്രവാസിക്ക് കുത്തേറ്റതായുള്ള ആരോപണം കള്ളക്കഥയാണെന്ന് പോലീസ് അറിയിച്ചു. മാധ്യമ ശ്രദ്ധ നേടാന്‍ പരാതിക്കാരന്‍ സ്വയം കുത്തി പരിക്കേല്‍പിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ക്വാറന്‍റൈന്‍ കേന്ദ്രത്തിന് പുറത്ത് നിന്ന് ഒരാളെത്തി നെഞ്ചിൽ കയറിയിരുന്നു കുത്തി എന്നായിരുന്നു പരാതിക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴ സ്വദേശി ലിജീഷാണ് മാധ്യമശ്രദ്ധ നേടാൻ താൻ അക്രമിക്കപ്പെട്ടതായി പോലീസിൽ പരാതി നൽകിയത്. ഈ മാസം 18 നാണ് ലിജീഷ് ബഹ്റൈനില്‍ നിന്നും എത്തിയത്. ഇയാളുടെ കയ്യിൽ ചെറിയ തോതിൽ മുറിവേറ്റിരുന്നു.മല്‍പ്പിടുത്തതിനിടെ കയ്യില്‍ കത്തി കൊണ്ടതാണ് മുറിവിന് കാരണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ബഹ്‌റൈനിൽ നിന്നെത്തി സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമാണ് ലിജീഷും മറ്റ് മൂന്ന് പേരും ചേര്‍ന്ന് വില്യാപ്പള്ളി അരയാക്കൂല്‍ താഴെത്തെ ഒരു വീട്ടിലേക്ക് മാറിയത്. പരാതിയെ തുടർന്ന് ഉള്‍പ്രദേശമായ ഇവിടെ നിന്ന് പ്രധാന റോഡിലേക്ക് എത്തുന്നത് വരെയുള്ള സ്ഥലങ്ങളെല്ലാം പൊലീസ് രാത്രി തന്നെ അരിച്ചു പെറുക്കി അന്വേഷിച്ചിരുന്നു.എന്നാൽ ആരേയും കണ്ടെത്താനായില്ല. ക്വാറന്‍റൈനില്‍ താമസിച്ചിരുന്ന വീടിന് മുറ്റത്താകെ ചെളിയായിരുന്നതിനാൽ സംശസ്പദമായ കാല്‍പാടുകളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സംശയം തോന്നിയ പോലീസ് ലിജീഷിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. കൈയിലെ മുറിവിന്‍റെ സ്വഭാവം അടക്കം ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ ലിജീഷ് കുറ്റസമ്മതം നടത്തി. കത്രിക കൊണ്ട് താന്‍ തന്നെ കുത്തി പരിക്കേല്‍പ്പിച്ചതാണെന്നായിരുന്നു മൊഴി. എന്തിനെന്ന ചോദ്യത്തിന് മാധ്യമ ശ്രദ്ധ നേടാനാണെന്നായിരുന്നു പോലീസിന് നല്‍കിയ മറുപടി. സാമ്പത്തികമായ പ്രശ്നങ്ങള്‍ കൂടി ലിജീഷിന് അലട്ടിയിരുന്നതായും വിവരമുണ്ട്.
ഒരു രാത്രിയും പകലുമാണ് ക്വാറന്‍റയിനില്‍ കഴിഞ്ഞ യുവാവിനെ കുത്തിയ പ്രതിക്കായി വടകര പോലീസ് പരക്കം പാഞ്ഞത്. പക്ഷേ തുടക്കം മുതല്‍ കുത്തേറ്റയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല. അതിലെ സംശയങ്ങളാണ് നാടകീയമായി വാദി പ്രതിയാകുന്നതിലേക്ക് നയിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക