November 26, 2020
November 26, 2020
അല്‍ ശുഖൈഖ്: സൗദി അറേബ്യയിലെ അൽ ശുഖൈഖ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേരെ മൈന്‍ ആക്രമണം. ഷുഖൈഖിലെ ചെങ്കടല്‍ തുറമുഖത്തുണ്ടായിരുന്ന എം.ടി അഗ്രാറി എന്ന ഗ്രീക്ക് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ സഫോടനത്തില്‍ ടാങ്കറിന് സാരമായ തകരാറുകള്‍ സംഭവിച്ചു. ആളപായം ഇല്ല.
കപ്പല്‍ തുറമുഖം വിടാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായതെന്ന് കപ്പല്‍ ഉടമകള്‍ പറഞ്ഞു. ജലനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തിലായി കപ്പലിന് വിള്ളല്‍ ഉണ്ടായി. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ആക്രമണത്തെ തുടര്‍ന്ന് മലിനീകരണം ഉണ്ടായിട്ടില്ല എന്നും ഉടമകളായ ടി.എം.എസ് ടാങ്കേഴ്‌സ് പറഞ്ഞു.
കപ്പലിനു മേലെ മാള്‍ട്ടീസ് പതാക ഉണ്ടായിരുന്നുവെന്നും ഏഴ് ഗ്രീക്കുകാര്‍ ഉള്‍പ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്നും ഗ്രീക്ക് മന്ത്രാലയം അറിയിച്ചു. ആക്രമണം നടന്ന സമയത്ത് ടാങ്കറില്‍ ചരക്ക് ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
തുറമുഖ പരിധിയിലാണ് സ്‌ഫോടനം നടന്നതെന്നും ഷുഖൈഖ് സ്റ്റീം പവര്‍ പ്ലാന്റില്‍ കയറ്റിയപ്പോഴാണ് കപ്പലിന് നേരെ മൈന്‍ ആക്രമണം ഉണ്ടായതെന്നും ബ്രിട്ടീഷ് സമുദ്ര സുരക്ഷാ കമ്പിനിയായ ആംബ്രി പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് എം.ടി അഗ്രാറി ഷുഖൈഖ് തുറമുഖത്ത് എത്തിയത്.
ആക്രമണത്തെകുറിച്ച് കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സൗദി അറേബ്യന്‍ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നില്‍ യെമനിലെ ഹൂതി വിമതരാണെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ആരോപിച്ചു. ആക്രമണത്തെ 'പരാജയപ്പെട്ട ഭീകരപ്രവര്‍ത്തനം' എന്നാണ് സഖ്യസേന വിശേഷിപ്പിച്ചതെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് തകര്‍ത്തപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും സഖ്യസേന വിശദീകരിച്ചു.
നേരത്തേ ജിദ്ദയിലെ അരാംകോ പെട്രോള്‍ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും സായുധ സംഘമായ ഹൂതികളാണെന്ന് സഖ്യസേന ആരോപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.