October 11, 2019
October 11, 2019
റിയാദ് : സൗദി അറേബ്യന്‍ തീരത്ത് ചെങ്കടലില്‍ ഇറാന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിൽ സ്ഫോടനം.ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇർന'യാണ് വാര്‍ത്ത പുറത്തുവിട്ടത്. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് സ്ഫോടനമുണ്ടായത്. കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായതായും, കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി(എൻ.ഐ.ഒ.സി)യുടെ ഉടമസ്ഥതയിലുള്ളതാണ് എണ്ണക്കപ്പൽ.ടാങ്കറിൽ നിന്നുള്ള എണ്ണ ചോർച്ച നിയന്ത്രണ വിധേയമാണെന്നു 'ഇർന' റിപ്പോർട്ട് ചെയ്തു.ഇന്ന് രാവിലെ പ്രാദേശിക സമയം 5 മണിക്കും 5.30 നും രണ്ടു തവണകളിലായാണ് മിസൈൽ ആക്രമണങ്ങൾ നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അതേസമയം,പശ്ചിമേഷ്യയിൽ സംഘര്‍ഷം തുടരുന്നതിനിടെ പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് സൗദി അറേബ്യയോ പ്രദേശത്ത് നിരീക്ഷണം നടത്തുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്‍ത്ത് ഫ്ലീറ്റോ പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിനടുത്തുവെച്ച് ഒരു എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.