February 16, 2021
February 16, 2021
ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ ഒരു ക്ലാസിലെ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥിക്ക് കൊവിഡ്-19 രോഗം ബാധിച്ചതായി സംശയമുണ്ടെങ്കില്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളെയും അധ്യാപകരെയും ക്വാറന്റൈനില്‍ അയയ്ക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ ബിശ്രി. രാജ്യത്തെ കൊവിഡ് കേസുകളില്‍ ആകെയുള്ളതിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കൂളുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ക്യാമ്പസുകള്‍ക്ക് പുറത്തു നിന്നാണ് വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതലെന്നും അദ്ദേഹം ഖത്തര്‍ ടി.വിയോട് പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഓരോ ദിവസവും നിരവധി വിദ്യാര്‍ത്ഥികളുടെ സ്രവം പരിശോധനയ്ക്കായി എടുക്കുന്നുണ്ട്. കൂടാതെ നേരത്തേ നിശ്ചയിച്ച പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി സ്‌കൂളുകളില്‍ സര്‍ക്കാര്‍ സ്ഥിരമായി നടത്തുന്ന പരിശോധനകള്‍ കര്‍ശനമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
'നടപടിക്രമങ്ങളുടെ ലംഘനം കണ്ടെത്തിയ ചില സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഉയര്‍ന്ന ശരീരതാപനിലയോ ജലദോഷത്തിന്റെ ലക്ഷണങ്ങളോ ഉള്ള കുട്ടികളെ ചില രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. അതിസൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ വളരെ സുരക്ഷിതമാണ്.' -മുഹമ്മദ് അല്‍ ബിശ്രി പറഞ്ഞു.
രാജ്യത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൊവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷകള്‍ നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.