March 22, 2021
March 22, 2021
കെയ്‌റോ: ഈജിപ്തിലെ ഫെമിനിസ്റ്റ് എഴുത്തുകാരിയായ നവാല്‍ എല്‍ സാദവി അന്തരിച്ചു. 89 വയസായിരുന്നു. ഏറെ നാള്‍ അസുഖ ബാധിതയായിരുന്ന ശേഷം കെയ്‌റോയിലെ ആശുപത്രിയില്‍ വച്ചാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്.
സാമൂഹ്യവും മതപരവുമായ വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു നവാല്‍ എല്‍ സാദവിയുടെത്. ഫിസിഷ്യനും സൈക്യാട്രിസ്റ്റുമായിരുന്ന അവര്‍ 55 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
സ്ത്രീകള്‍ മുഖം ഉള്‍പ്പെടെ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെതിരെയും ഇസ്ലാമില്‍ പാരമ്പര്യ സ്വത്തിന്റെ കാര്യത്തില്‍ സ്ത്രീയ്ക്കും പുരുഷനുമിടയിലെ അസമത്വത്തിനെതിരെയും ബഹുഭാര്യത്വത്തിനെതിരെയും സ്ത്രീകളിലെ ചേലാകര്‍മ്മത്തിനെതിരെയുമെല്ലാം നവാല്‍ എല്‍ സാദവി ശക്തമായ പ്രചരണം നടത്തിയിരുന്നു.
മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അവരെ ജയിലിലടച്ചിട്ടുണ്ട്. കൂടാതെ ഈജിപ്തിലെ പരമോന്നത സുന്നി മുസ്ലിം അതോറിറ്റിയായ അല്‍ അസ്ഹര്‍ അവരെ ശക്തമായ് അപലപിച്ചിട്ടുണ്ട്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെയുള്ള പ്രതിഷേധങ്ങളിലും അവര്‍ പങ്കെടുത്തിരുന്ന അവര്‍ മുസ്ലിം ബ്രദര്‍ഹുഡ് സര്‍ക്കാറിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിലവിലെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയെ അവര്‍ പിന്തുണച്ചു. ഒപ്പമുള്ളവര്‍ അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നത് അവഗണിച്ചുകൊണ്ടാണ് സിസിയ്ക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചത്.
സ്ത്രീകളിലെ ചേലാകര്‍മ്മത്തിനെതിരായ പോരാട്ടമാണ് നവാല്‍ എല്‍ സാദവിയെ പ്രശസ്തയാക്കിയത്. ആറ് വയസുള്ളപ്പോള്‍ ചേലാ കര്‍മ്മത്തിന് വിധേയയായ വ്യക്തിയായിരുന്നു അവര്‍.
'സ്ത്രീകളും ലൈംഗികതയും' എന്ന നിരോധിക്കപ്പെട്ട പുസ്തകം ഉള്‍പ്പെടെയുള്ള നവാല്‍ എല്‍ സാദവിയുടെ പുസ്തകങ്ങള്‍ 30 ലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1981 ല്‍ ആണ് അന്‍വര്‍ സാദത്ത് നവാല്‍ എല്‍ സാദവിയെ മൂന്ന് മാസം ജയിലില്‍ അടച്ചത്. അന്ന് ജയിലില്‍ വച്ചാണ് വിമന്‍ അറ്റ് സീറോ പോയിന്റ് എന്ന നോവര്‍ അവര്‍ എഴുതിയത്.
തീവ്രവാദികളുടെ വധഭീഷണിയും നേരിട്ടിരുന്നു നവാല്‍ എല്‍ സാദവി. വധഭീഷണിയെ തുടര്‍ന്ന് 1993 ല്‍ അവര്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലേക്ക് മാറി. പിന്നീട് 2005 ലാണ് അവര്‍ ഈജിപ്തിലേക്ക് മടങ്ങിയെത്തിയത്.
'ദൈവം രാജി വച്ചു' എന്ന നവാല്‍ എല്‍ സാദവിയുടെ നാടകത്തെ 2007 ല്‍ അല്‍ അസ്ഹര്‍ ശക്തമായി അപലപിച്ചിരുന്നു. ഇത് ഇസ്ലാമിനെ അപമാനിക്കുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തുടര്‍ന്ന് വീണ്ടും ഈജിപ്ത് വിട്ട അവര്‍ രണ്ട് വര്‍ഷത്തിനു ശേഷം മടങ്ങിയെത്തി.
രണ്ട് മക്കളാണ് നവാല്‍ എല്‍ സാദവിയ്ക്ക്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.