September 22, 2019
September 22, 2019
രാജ്യത്ത് തൊഴിലില്ലായ്മ നിരക്കും പട്ടിണിയും കുതിച്ചുയരുകയാണ്.ജൂലൈയില്‍ പുറത്തുവിട്ട കണക്കനുസരിച്ച് മൂന്നിലൊന്ന് ഈജിപ്തുകാരും ദാരിദ്ര്യത്തിലാണ്.
കൈറോ: ഈജിപ്തില്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ രാജിയാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം. ആജീവനാന്തം അധികാരത്തില്‍ തുടരാന്‍ അല്‍സീസി കരുക്കള്‍ നീക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങൾ വഴി വൻ പ്രചാരണം നടത്തിയ ശേഷം ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചാണ് അല്‍സീസി അധികാരത്തിലേറിയത്. തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധപ്രകടനങ്ങള്‍ നിരോധിക്കുകയും ചെയ്തു. ഇത് ലംഘിച്ചാണ് ജനങ്ങൾ ഒറ്റക്കെട്ടായി സിസിക്കെതിരെ പരസ്യമായി പ്രക്ഷോഭത്തിന് ഇറങ്ങിയത്.
''ഭയമില്ലാതെ, ഉയിര്‍ത്തെഴുന്നേല്‍ക്കൂ, സീസി പുറത്തുപോകല്‍ അനിവാര്യ''മെന്നുമുള്ള മുദ്രാവാക്യങ്ങളുമായാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഈജിപ്തിലെ വലിയ നഗരങ്ങളായ അലക്സാണ്ട്രിയയിലും സൂയസിലുമാണ് പ്രക്ഷോഭം അരങ്ങേറിയത്. കൈറോയിലെ തഹ്രീര്‍ ചത്വരത്തിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഏകാധിപതിയായിരുന്ന ഹുസ്നി മുബാറക്കിനെ പുറത്താക്കാന്‍ 2011ല്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത് തഹ്രീര്‍ ചത്വരത്തില്‍ നിന്നായിരുന്നു. സ്പെയിനില്‍ അഭയം തേടിയ ഈജിപ്ഷ്യന്‍ ബിസിനസുകാരനും നടനുമായ മുഹമ്മദ് അലി അല്‍സീസിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സീസിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ജനം തെരുവിലിറങ്ങണമെന്നും അലി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആവശ്യപ്പെട്ടു. ഇത് ജനം ഏറ്റെടുക്കുകയായിരുന്നു.പ്രക്ഷോഭകാരികള്‍ക്ക് വിഡിയോ വഴി പൂര്‍ണ പിന്തുണയാണ് അലി നല്‍കുന്നത്. അല്‍സീസി രാജിവെച്ചാല്‍ രാജ്യത്തേക്ക് മടങ്ങിവരാനാണ് അലിയുടെ പദ്ധതി.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്കും പട്ടിണിയും കുതിച്ചുയരുകയാണ്.ജൂലൈയില്‍ പുറത്തുവിട്ട കണക്കനുസരിച്ച് മൂന്നിലൊന്ന് ഈജിപ്തുകാരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എതിരാളികളെ ഒന്നൊന്നായി അടിച്ചമര്‍ത്തിയാണ് അല്‍സീസി ഭരണം നടത്തുന്നത്. അഴിമതിയാരോപണം അല്‍സീസി നിഷേധിച്ചിരുന്നു.