September 23, 2019
September 23, 2019
ജനീവ: സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. ജനീവയിൽ നടന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് സൗദിക്കെതിരെ നിരവധി രാജ്യങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ സൗദിയെ അപലപിച്ച് വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
നിയമവിരുദ്ധ തടവുകൾ, ജയിലിലെ പീഡനങ്ങൾ, സ്ത്രീകൾ അടങ്ങുന്ന മനുഷ്യാവകാശ-മാധ്യമപ്രവർത്തകർക്കെതിരായ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമിതിയിൽ സൗദിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. സംയുക്ത പ്രസ്താവനയിൽ ബ്രിട്ടൻ, ജർമനി അടക്കമുള്ള സൗദി സഖ്യകക്ഷികൾ അടങ്ങുന്ന 15 യൂറോപ്യൻ യൂനിയൻ അംഗങ്ങളും ന്യൂസിലണ്ടും കാനഡയും പെറുവുമെല്ലാം ഒപ്പുവെച്ചിട്ടുണ്ട്.
ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി രക്ഷാസമിതിയിൽ സൗദിക്കെതിരെ സംയുക്ത പ്രസ്താവന പുറത്തിറങ്ങുന്നത്. ജമാൽ ഖശോഗി വധത്തിലെ ദുരൂഹതകൾ നീക്കണമെന്നും രക്ഷാസമിതി സൗദിയോട് ആവശ്യപെട്ടിട്ടുണ്ട്.