April 29, 2020
April 29, 2020
ദുബായ് : യു.എ.ഇയിലെ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായ ജോയി അറക്കലിന്‍റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
"സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ 14ാം നിലയില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹം സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യയെന്നുമാണ് റിപ്പോർട്ട്." ദുബായ് പോലീസിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു.
ഏപ്രില്‍ 23നായിരുന്നു ഇദ്ദേഹം ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. ആത്മഹത്യയാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. മരണത്തില്‍ മറ്റ് ക്രിമിനല്‍ ഇടപെടലുകളും കൊലപാതക സാധ്യതകളും അന്വേഷണത്തിന് ശേഷം പൊലീസ് തള്ളിക്കളഞ്ഞു.മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി വിട്ടുനല്‍കാന്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും ദുബായ് പൊലീസ് അറിയിച്ചു.
ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് ഉള്‍പ്പെടെ ഒട്ടേറെ കമ്പനികളുടെ ഉടമയാണ് കപ്പൽ ജോയ് എന്നറിയപ്പെടുന്ന ജോയ് അറക്കൽ. വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായിരുന്ന അദ്ദേഹത്തിന് വന്‍കിട നിക്ഷേപകര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചിരുന്നു. ഇതിനിടെ,കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോള എണ്ണ വിപണിയിൽ പെട്ടെന്നുണ്ടായ ഭീമമായ ഇടിവും കോടികളുടെ സാമ്പത്തിക ബാധ്യതകളുമായി ഇന്ത്യയിലേക്ക് കടന്ന ബി.ആർ.ഷെട്ടിയുമായി ഉണ്ടായിരുന്ന ചില സാമ്പത്തിക ഇടപാടുകളും ആത്മഹത്യക്ക് പിന്നിലുണ്ടെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ ഏറ്റവും വലുപ്പം കൂടിയ വീടായ അറക്കല്‍ പാലസിന്റെ ഉടമയെന്ന നിലയിലും ശ്രദ്ധേയനാണദ്ദേഹം.നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ക്കും ഡയാലിസിസ്, ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി.ജോയിയുടെ മൃതദേഹം പ്രത്യേകം ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനും മൃതദേഹത്തെ അനുഗമിച്ചു ഭാര്യക്കും മക്കൾക്കും നാട്ടിലേക്ക് മടങ്ങാനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.