September 16, 2019
September 16, 2019
മസ്കത്ത് : ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഹനാ സിദ്ധീഖിയെന്ന മൂന്നു വയസ്സുകാരി പ്രവാസി ഇന്ത്യക്കാരുടെ മനസ്സിൽ നൊമ്പരമായി നിറയുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ച സലാലയിൽ നിന്നും ദുബായിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ മരിച്ച ഹൈദരാബാദ് സ്വദേശി ഗൗസുല്ലാ ഖാന്റെ ഇളയ മകൾ ഹനാ സിദ്ധീഖി മാതാപിതാക്കളും സഹോദരനും മരിച്ചറിയാതെ ഇപ്പോഴും സലാലയിലെ ഖൗല ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.അപകടത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയതോടെ ഈ കുരുന്ന് പെൺകുട്ടി മാത്രം സലാലയിൽ തനിച്ചാവുകയായിരുന്നു.ബന്ധുക്കളും ഇന്ത്യൻ കമ്യുണിറ്റിയിലെ ചില അംഗങ്ങളും ആശുപത്രിയിൽ ഇടയ്ക്കിടെ സന്ദർശിക്കുന്നുണ്ടെങ്കിലും ഈ കുട്ടിയുടെ ദുർവിധിയോർത്ത് അവരും കണ്ണീർ പൊഴിക്കുകയാണ്.
ദുബായിൽ ഐ ടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി ഗൗസുല്ല ഖാന്‍(30), ഭാര്യ ആയിശ സിദ്ദീഖി(29), മകന്‍ ഹംസ സിദ്ദീഖി(എട്ടു മാസം) എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തിൽ മരിച്ചത്. സാരമായി പരിക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖിയെ (3) ഗുരുതരമായ പരിക്കുകളോടെ സലാലയിലെ നിസ്‌വ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും പിന്നീട് ഖൗലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുട്ടിയെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത്.തലച്ചോറിൽ മുറിവേറ്റിട്ടുണ്ടെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സ്കാനിങ്ങിൽ തലച്ചോറിൽ പരിക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് കുട്ടിയെ ചികിൽസിക്കുന്ന ഇന്ത്യക്കാരനായ ഡോക്ടർ മുഷ്താഖ് അഹമ്മദ് പറഞ്ഞു.വാട്സ് ആപ് വഴിയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ ഡോക്ടർ കണ്ടെത്തിയത്.
സലാലയിലേക്കുള്ള വിനോദ യാത്ര പൂർത്തിയാക്കി ദുബായിലേക്ക് മടങ്ങുന്നതിനിടെ ഒമാനികൾ സഞ്ചരിച്ച മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന മൂന്ന് ഒമാനികളും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.