May 08, 2021
May 08, 2021
ജയ്പൂര്‍: ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവത്തില്‍ ബലിയാടാക്കപ്പെട്ട ഡോ. കഫീല്‍ഖാന്‍ കോവിഡ് കാലത്ത് തെരുവില്‍ ചികിത്സ നല്‍കുന്നു. ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ പ്രതികാര നടപടി സഹിക്കാനാകാതെ ജന്മനാട് വിട്ട കഫീല്‍ഖാന്‍ ഇപ്പോള്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായി രാജസ്ഥാനിലാണ്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളം പിടിമുറുക്കുമ്പോൾ 'ഡോക്‌ടേഴ്‌സ് ഓണ്‍ റോഡ്' എന്ന പേരില്‍ കോവിഡ് ബോധവല്‍ക്കരണവുമായി നിരന്തര യാത്രയിലാണ് അദ്ദേഹം.
സന്നദ്ധ സംഘടനകള്‍ക്കൊപ്പം വീടു വീടാന്തരം കയറിയിറങ്ങിയാണ് പ്രവര്‍ത്തനം. ജനിച്ച സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അനേകര്‍ ശ്വാസംമുട്ടി മരിക്കുമ്പോൾ നാട്ടില്‍ സേവനം നല്‍കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് അദ്ദേഹം.. ഡോക്ടര്‍ എന്ന നിലയില്‍ തന്റെ ഒന്നരദശകം നീണ്ട അനുഭവപരിചയം ഇപ്പോള്‍ ഉത്തര്‍പ്രദേശിന് വേണ്ടി നല്‍കേണ്ട സമയമാണ്. എന്നാല്‍ അവിടെ എത്താന്‍ കഴിയാത്തതിനാല്‍ തന്നെ പുറത്താക്കിയ നടപടി സംസ്ഥാനം പുന: പരിശോധിക്കണമെന്നും കഫീല്‍ഖാന്‍ ആവശ്യപ്പെടുന്നു.
ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ കണ്ടുനില്‍ക്കാന്‍ കഴിയാതെ കയ്യില്‍ നിന്നും പണം മുടക്കി ഓക്‌സിജന്‍ ലഭ്യമാക്കിയതാണ് കഫീല്‍ഖാനെ യുപി സര്‍ക്കാരിന് അനഭിമതനാക്കിയത്. എന്നാല്‍ ഇപ്പോള്‍ യുപിയിലെ ഒരാശുപത്രിയിലും ഓക്‌സിജന്‍ ഇല്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. യുപി സര്‍ക്കാരിന് നിരന്തരം നാണക്കേട് സമ്മാനിച്ച് ചികിത്സയില്‍ കഴിയുന്ന ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി അനേകര്‍ കഫീല്‍ഖാന്‍ ചെയ്ത പോലെ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി പുറത്തുനിന്നും ഓക്‌സിജന്‍ വാങ്ങി സൗകര്യം ഒരുക്കേണ്ട സാഹചര്യത്തിലാണ്.
ആരോഗ്യ സംവിധാനം പാടെ തകര്‍ന്ന് നൂറു കണക്കിന് പേര്‍ ദിവസവും ശ്വാസംമുട്ടി മരിക്കുമ്പോൾ യുപി സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനെയും ശപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരുടെ എണ്ണവും കൂടി. നേരത്തേ ഗൊരഖ്പൂര്‍ സംഭവം പുറംലോകം അറിഞ്ഞ് നാണക്കേടായി മാറിയതോടെയാണ് യുപി സര്‍ക്കാരിന് കഫീല്‍ഖാനോടുള്ള വിദ്വേഷം വര്‍ദ്ധിക്കുകയും സസ്‌പെന്‍ഷനും കേസും അറസ്റ്റും ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരികയും ചെയ്തത്.
ഗൊരഖ്പൂര്‍ ആശുപത്രി സംഭവത്തെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ ദ്രോഹിച്ച കഫീല്‍ഖാന്‍ ഊരുപേടിയിലാണ് രാജസ്ഥാനില്‍ അഭയം തേടിയത്. അലഹബാദ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കഫീല്‍ഖാന്‍ ജയില്‍ മോചിതനായത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കുടുംബത്തോടൊപ്പം കഫീല്‍ഖാന്‍ രാജസ്ഥാനില്‍ എത്തിയത്. കോടതി ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനായ അദ്ദേഹം പ്രതികാര നടപടി ഇനിയും തുടരുമെന്ന ഘട്ടത്തിലാണ് നാടുവിട്ടത്. യുപിയില്‍ നിന്നാല്‍ പ്രതികാര നടപടികള്‍ ഇനിയും നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ് കൂടി അദ്ദേഹം മാനിച്ചു.
രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കോവിഡ് തകര്‍ക്കുകയായിരുന്നില്ല. തകര്‍ന്നുകിടന്ന ആരോഗ്യസംവിധാനത്തെ കോവിഡ് തുറന്നു കാട്ടുകയായിരുന്നു എന്നാണ് കഫീല്‍ഖാന്‍ പറയുന്നത്. എന്‍സഫലൈറ്റിസ് ബാധിച്ച രോഗികളായ കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കിയതിന് ശിക്ഷയായി തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നെന്നും ഭാര്യയ്ക്കും മക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാതാവിനും വരെ ഇതിന് വില നല്‍കേണ്ടി വന്നെന്നും ഇപ്പോള്‍ എല്ലാവരും ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും കഫീല്‍ഖാന്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758