January 05, 2020
January 05, 2020
ട്രിപ്പോളി : ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരേഡ് ഗ്രൗണ്ടില്‍ കേഡറ്റുകള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നുള്ള സൈനിക വിദ്യാര്‍ത്ഥികളാണ് അല്‍ഹദ്ബയിലെ സൈനിക സ്‌കൂളിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.18 ഉം 22 ഉം വയസിനിടയിലുള്ളവരാണ് വിദ്യാര്‍ത്ഥികള്‍.
കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ പൂര്‍ണമായും കത്തിനശിക്കുകയോ ചിതറിപ്പോവുകയോ ചെയ്തതിനാല്‍ ആരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ഔദ്യോഗിക സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് വക്താവ് അമീന്‍ അല്‍ ഹാഷെമി പറഞ്ഞു. സ്‌കൂളിലെ പരേഡ് ഗ്രൗണ്ടില്‍ കേഡറ്റുകള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണമെന്നും അമീന്‍ അല്‍ ഹാഷെമി കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് പിന്നില്‍ വിമത നേതാവ് ഖലീഫ ഹഫ്താറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മിയാണെന്നാണ് ഔദ്യോഗിക സര്‍ക്കാര്‍ വൃത്തങ്ങളുടെ ആരോപണം. എന്നാല്‍ ആരോപണം ലിബിയന്‍ നാഷണല്‍ ആര്‍മി നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ഫായേസ് അല്‍ സിറാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷണല്‍ ആര്‍മി തയാറായിട്ടില്ല. ഔദ്യോഗിക സര്‍ക്കാരിനെ സഹായിക്കാനായി സൈന്യത്തെ വിന്യസിക്കാന്‍ തുര്‍ക്കി തീരുമാനിച്ചതോടെ ലിബിയന്‍ നാഷണല്‍ ആര്‍മി സൈനിക ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേരാത്തവർ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.