October 06, 2019
October 06, 2019
ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒൻപതാം ദിവസമായ ഇന്നലെയും മത്സരിച്ച ഇനങ്ങളിലെല്ലാം ഇന്ത്യ യോഗ്യത കാണാതെ പുറത്തായി.ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ റിലേ മത്സരങ്ങളിൽ കൂടി യോഗ്യത കാണാതെ പുറത്തായതോടെ 2019 ൽ ലോകത്തിന്റെ വേഗവും കുതിപ്പും അടയാളപ്പെടുത്തിയ ദോഹ മീറ്റിൽ ഇന്ത്യൻ പ്രതീക്ഷകൾ പൂർണമായും അവസാനിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി നടന്ന 4x400 മീറ്റര്‍ പുരുഷ വനിതാ റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായി. വനിതാ വിഭാഗത്തില്‍ സീസണിലെ മികച്ച സമയം കുറിച്ചിട്ടും ജിസ്ന മാത്യു, പൂവമ്മ രാജു, വിസ്മയ, വി ശുഭ എന്നിവരടങ്ങിയ ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.3:29:42 മിനിറ്റില്‍ ഓടിയെത്തി ആറാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജമൈക്ക, പോളണ്ട്, കാനഡ, നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ ടീമുകളാണ് ഇന്ത്യക്ക് മുന്നില്‍ ഓടിയെത്തിയത്. പുരുഷ വിഭാഗത്തില്‍ രണ്ടാം ഹീറ്റ്സില്‍ ഓടിയ നിര്‍മല്‍ ടോം നോഹ, ജീവന്‍, മുഹമ്മദ് അനസ്, ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ഓടിയത്. 3:03:09 സമയത്തില്‍ ഓടിയെത്തിയ ഇന്ത്യ ഹീറ്റ്സില്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ജാവലില്‍ ത്രോയില്‍ ശിവ്‌പാല്‍ സിംഗും ഫൈനലിലേക്ക് യോഗ്യത നേടിയില്ല.
വ്യക്തിഗത ഇനത്തിൽ മാരത്തണിൽ മത്സരിക്കുന്ന മലയാളി താരം ടി.ഗോപിയായിരുന്നു അവസാന പ്രതീക്ഷ.ശനിയാഴ്ച അർധരാത്രി നടന്ന ഈ മത്സരത്തിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം.ഇതോടെ 2003ല്‍ അഞ്ജു ബോബി ജോര്‍ജ്ജ് നേടിയ ലോങ്ജംപ് വെങ്കലം മാറ്റിനിര്‍ത്തിയാല്‍ രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് സാധിച്ചില്ല.
അതെ സമയം മീറ്റിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ നാലേ ഗുണം നൂറ് മീറ്റര്‍ റിലേയില്‍ പുരുഷവിഭാഗം സ്വര്‍ണം അമേരിക്കയും വനിതാവിഭാഗം ജമൈക്കയും അരക്കിട്ടുറപ്പിച്ചു. നൂറ് മീറ്റര്‍ ലോക ചാംപ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാട്ട്ലിന്‍ എന്നിവരടങ്ങിയ സംഘമാണ് റിലേയില്‍ അമേരിക്കയ്ക്ക് സ്വര്ണം നേടിക്കൊടുത്തത്.