September 01, 2020
September 01, 2020
ദോഹ : കോവിഡ് വ്യാപനമുണ്ടാക്കിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ച് ഖത്തർ സാധാരണ നിലയിലേക്ക് നീങ്ങുന്നു. നാലാം ഘട്ട ഇളവുകളിലെ ആദ്യ ഭാഗം ഇന്ന് നിലവിൽ വന്നതോടെ പൊതുഗതാഗത സംവിധാനങ്ങളും നിയന്ത്രണങ്ങളോടെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാർഗ നിർദേശങ്ങളും പാലിച്ചാണ് കർവാ ബസുകളും ദോഹ മെട്രോയും വീണ്ടും യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങുന്നത്.
മൊവാസലാത്തിന് കീഴിലുള്ള കർവാ ബസുകൾ സെപ്തംബർ 7 മുതലാണ് പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങി തുടങ്ങുക.അതേസമയം മൊവാസലത്തിന്റെ സ്‌കൂൾ ബസുകൾ ഇന്ന് സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഇന്ന് ക്‌ളാസുകൾ തുടങ്ങിയ സാഹചര്യത്തിലാണ് സ്‌കൂൾ ബസുകൾ നിരത്തിലിറങ്ങിയത്.മൊവാസലാത്തിന് കീഴിലുള്ള മെട്രോ ലിങ്ക് ബസുകളും സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ടാക്സികൾ നേരത്തെ തന്നെ സർവീസുകൾ പുനരാരംഭിച്ചിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ദേശീയ ദുരന്ത നിവാരണ സമിതിയുടെയും എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചായിരിക്കും പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കുകയെന്ന് മൊവാസലാത്ത് ചെയർമാൻ ഡോ.എഞ്ചി.സാദ് ബിൻ അഹമ്മദ് അൽ മൊഹന്നദി വ്യക്തമാക്കി. ആകെ ഉൾകൊള്ളാവുന്നതിൻറെ 30 ശതമാനം ശേഷിയിലാണ് ബസുകൾ ഓടി തുടങ്ങുക.ഡ്രൈവർമാർക്കും യാത്രക്കാർക്കും മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്.ബസുകൾ എല്ലാ ദിവസവും അണുവിമുക്തമാക്കും. ഡ്രൈവർമാർ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവ് ആണെന്ന് ഉറപ്പുവരുത്തും.എല്ലാ ദിവസവും ശരീരോഷ്മാവ് പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെ മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ് പച്ച സ്റ്റാറ്റസ് ആയിരിക്കണമെന്നും നിബന്ധനയുണ്ട്.
അതേസമയം,ദോഹ മെട്രോ ഇന്ന് രാവിലെ മുതൽ സർവീസുകൾ പുനരാരംഭിച്ചു.മെട്രോ ബോഗികളിലും ബസ്സുകളിലും മൊത്തം ഉള്‍ക്കൊള്ളാവുന്നതിന്റെ 30 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ.എല്ലാ സ്റ്റേഷനുകളിലും തെർമൽ സ്‌ക്രീനറുകൾ സ്ഥാപിച്ചു ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.