October 30, 2019
October 30, 2019
ദോഹ : ബിൻമഹ്മൂദിലെ ചായക്കട റെസ്റ്റോറന്റ് വീണ്ടും പ്രവർത്തനം തുടങ്ങി. ഈ മാസം 18 ന് ദോഹയിൽ ജോലി ചെയ്യുന്ന നെഴ്‌സ് ദമ്പതികളുടെ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ഭക്ഷ്യ-സുരക്ഷാ വിഭാഗം ഹോട്ടൽ അടപ്പിച്ചത്. കുടുംബം അവസാനമായി ഭക്ഷണം കഴിച്ചത് ഈ റെസ്റ്റോറന്റിൽ നിന്നായതിനാൽ ഭക്ഷ്യവിഷബാധയാവാം മരണ കാരണമെന്ന നിഗമനത്തിലായിരുന്നു നടപടി. എന്നാൽ വിശദമായ പരിശോധനയിൽ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും അടുത്ത ഫ്‌ളാറ്റിലെ കീടനാശിനി ശ്വസിച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകിയത്.
ബിൻ മഹമൂദ്,മതാർഖദീം,മുംതസ എന്നിവിടങ്ങളിലായി മൂന്ന് ശാഖകളുള്ള ചായക്കടയിൽ നൂറോളം ജീവനക്കാരുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകിയ എല്ലാവർക്കും മാനേജ്‌മെന്റ് നന്ദി അറിയിച്ചു. ഉപഭോക്താക്കൾ ഇതുവരെ നൽകിയ പിന്തുണ തുടർന്നും ഉണ്ടാവണമെന്നും മാനേജ്‌മെന്റ് ഫെയ്സ്ബുക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.