March 14, 2020
March 14, 2020
ദോഹ : വൈറസ് വ്യാപനം കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യമുണ്ടായാൽ മുഴുവൻ വിമാനസർവീസുകളും റദ്ദാക്കി ദോഹ രാജ്യാന്തര വിമാനത്താവളം അടച്ചിട്ടേക്കുമെന്ന് സൂചന.ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ മുഹമ്മദ് ഫാലിഹ് അൽ ഹജ്രിയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇത്തരമൊരു നിർബന്ധിത ഘട്ടത്തിലേക്കാണ് ഖത്തറും നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.വൈറസ് വ്യാപനം ഇനിയും ഉയരുകയാണെങ്കിൽ വിമാനത്താവളം പൂർണമായും അടക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവിൽ എല്ലാ യാത്രക്കാരിലും കൃത്യമായ രോഗപരിശോധന നടത്തുന്നുണ്ട്. രോഗബാധ കൂടുതലായുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ഇത്തരം രാജ്യക്കാർക്കായി പ്രത്യേക കൗണ്ടറുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ,മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി ഖത്തർ പുതുതായി പ്രവേശന വിലക്ക് ഏർപ്പെടുത്തി.കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ മൂന്നു രാജ്യങ്ങള്‍ക്കു കൂടി ഖത്തര്‍ താല്‍ക്കാലിക പ്രവേശന നിരോധനം ഏര്‍പ്പെടുത്തി.ഇതോടെ ഖത്തറിലേക്കുള്ള താല്‍ക്കാലിക പ്രവേശന നിരോധന പട്ടികയില്‍ ആകെ 17 രാജ്യങ്ങളായി. ജര്‍മ്മനി, സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവർക്കാണ് പുതുതായി രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
കൊറോണ വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടിയായി മാര്‍ച്ച് 14 മുതല്‍ വൈകിട്ട് 24 വരെ ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പ്രവേശന നിയന്ത്രണം ബാധകമാണെന്ന് ഖത്തറിലെ ജര്‍മ്മന്‍ എംബസി അറിയിച്ചു. താല്‍ക്കാലിക നിരോധനം ഹ്രസ്വകാല പ്രവേശനത്തിനും ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍, വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവക്കും ബാധകമാണ്. ഫ്രാന്‍സില്‍ നിന്നുള്ള വിനോദസഞ്ചാരികളെ താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നതായി ഫ്രഞ്ച് എംബസി അറിയിച്ചിട്ടുണ്ട്. ക്യു.ഐ.ഡി ഉള്ളവര്‍ ക്വാറന്റൈന്‍ ചെയ്യണോ എന്നുള്ളത് നാളെ ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കും. മാര്‍ച്ച് എട്ടിനായിരുന്നു 14 രാജ്യങ്ങള്‍ക്കുള്ള പ്രവേശന നിരോധനം ജി.സി.ഒ പ്രഖ്യാപിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.