September 26, 2019
September 26, 2019
അബുദാബി : ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ സംഭവത്തില്‍ ലൗ ജിഹാദ് ആരോപണം സജീവമാകുന്നതിനിടെ പെൺകുട്ടി അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു.പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അതിനുള്ള നിയമ നടപടികൾക്കായാണ് എംബസിയിൽ വന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു.പെൺകുട്ടിയുടെ സുരക്ഷയ്ക്കാവശ്യമായ സൗകര്യങ്ങൾ എംബസി ഒരുക്കിയതായാണ് വിവരം.പെൺകുട്ടിയുടെ മാതാപിതാക്കൾ അടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ നിന്നും അബുദാബിയിലേക്ക് വരും.
ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ 21 കാരിയെയാണ് ഈയിടെ കാണാതായത്. ഇതിനു പിന്നാലെ കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ അലി അക്ബർ ഉൾപെടെയുള്ളവർ രംഗത്തെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അടിസ്ഥാനമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യന്‍ പെൺകുട്ടികളെ വലയിലാക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്നായിരുന്നു ആരോപണം. കോഴിക്കോട്ടേയും ദില്ലിയിലെയും മലയാളികളായ പെണ്‍കുട്ടികളെ വലയിലാക്കാന്‍ നടത്തിയ നീക്കം സംബന്ധിച്ച പരാതികളും കമ്മീഷന്‍ കത്തില്‍ സൂചിപ്പിക്കുന്നു. ഇക്കാര്യം ദേശീയ അന്വഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ ഭീകരപ്രവര്‍ത്തനത്തിന് മക്കളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന രക്ഷിതാക്കളുടെ പരാതി കാണാതെ പോകരുതെന്നും പറയുന്നു.ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലൗ ജിഹാദ് ആരോപണത്തില്‍ കത്തയച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് ലഭിച്ച പരാതിയാണ് കത്തില്‍ പ്രധാനമായും പറയുന്നത്.
പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നാണ് പരാതിയില്‍ പറയുന്നത്. ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ലൈംഗിക അടിമയാക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം സ്നേഹിക്കുന്ന ആളുമായി ഒരുമിച്ചു ജീവിക്കാനാണ് ഉദ്ദേശ്യമെന്നും മറ്റുള്ളതെല്ലാം വെറും ആരോപണങ്ങളാണെന്നും പെൺകുട്ടി എംബസി അധികൃതരെ അറിയിച്ചു.
നേരത്തെ കേരളത്തില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ലൗ ജിഹാദ് ആരോപണം ഹൈക്കോടതി തള്ളുകയായിരുന്നു.