March 28, 2021
March 28, 2021
കയ്റോ: ഭീമന്‍ ചരക്ക് കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി ദിവസങ്ങള്‍ കഴിഞ്ഞും രക്ഷാ പ്രവര്‍ത്തനം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരക്കണക്കിന് കന്നുകാലികളും പ്രതിസന്ധിയില്‍ . ഇരുവശത്തുമായി കനാലില്‍ കുടുങ്ങിക്കിടക്കുന്ന 300 ലേറെ ചരക്കുകപ്പലുകളില്‍ 14 എണ്ണത്തിലെങ്കിലും കാലികളെയാണ് കയറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു .
92,000 ആടുകള്‍ മാത്രം ഇവയിലുണ്ടെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കന്നുകാലികള്‍ക്ക് രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് മാത്രമാണ് വൈക്കോലും മറ്റു ഭക്ഷ്യവസ്തുക്കളും കപ്പലിലുള്ളത് . ലോകത്ത് ഏറ്റവും കൂടുതല്‍ ആടുകളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.റമദാനിൽ കൂടുതൽ ആട്ടിറച്ചി ആവശ്യമായി വരുന്ന ഘട്ടത്തിലാണ് ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആടുകൾ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത്.
റുമാനിയക്കും സൗദി അറേബ്യക്കുമിടയില്‍ നിരവധി കപ്പലുകള്‍ വേറെയും കുടുങ്ങി കിടക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ്’ എവര്‍ഗ്രീന്‍’ എന്ന ജപ്പാനീസ് ചരക്കുകപ്പല്‍ സൂയസ് കനാലിനു മധ്യേ കാറ്റിലുലഞ്ഞ് വിലങ്ങനെ മണ്ണിലുറച്ചത് .224,000 ടണ്‍ ചരക്ക് കയറ്റാന്‍ ശേഷിയുള്ളതാണ് ഭീമന്‍ ചരക്ക് കപ്പല്‍. ആദ്യ ഘട്ടത്തില്‍ കപ്പലിന് ഇരുവത്തെയും ചേറും മണലും നീക്കം ചെയ്യാനാണ് ശ്രമം നടക്കുന്നത്. ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സൂചനയുണ്ട്. തിങ്കളാഴ്ചയോടെ കപ്പല്‍ പ്രതിസന്ധി തരണം ചെയ്യുമെന്ന് കമ്ബനി നേരത്തെ സൂചന നല്‍കിയിരുന്നു.
തിങ്കളാഴ്ച വേലിയേറ്റം കൂടുന്നത് ഇരുവശത്തും ജലനിരപ്പുയര്‍ത്തും. അതുവഴി കപ്പല്‍ രക്ഷപ്പെടുത്തല്‍ എളുപ്പമാകും. ഡച്ച് കമ്ബനി സ്മിറ്റ് സാല്‍വേജും ജപ്പാനിലെ നിപ്പണ്‍ സാല്‍വേജും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെയായി ഇരുവശത്തുനിന്നും ഏഴു ലക്ഷത്തിലേറെ ടണ്‍ മണല്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. കപ്പല്‍ യാത്ര സുഗമമാക്കാന്‍ നിറക്കുന്ന അകത്തുസൂക്ഷിക്കുന്ന ബലാസ്റ്റ് വെള്ളം 9,000 ടണ്‍ ഒഴിവാക്കിയിട്ടുണ്ട്.
രക്ഷ പ്രവര്‍ത്തനത്തിനായി 14 ടഗ് ബോട്ടുകളാണ് ഇരുവശത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്. ഇവ കപ്പലിനെ 30 ഡിഗ്രി നീക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുഭാഗങ്ങളിലും വെള്ളം ഒഴുകിത്തുടങ്ങിയതും പ്രതീക്ഷ നല്‍കുന്നു. സൂയസ് കനാലില്‍ നിലവില്‍ 321 കപ്പലുകളാണ് ചലിക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത് .
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക