May 14, 2020
May 14, 2020
ദോഹ : കൊറോണാ വ്യാപനത്തെ തുടർന്നുള്ള യാത്രാ വിലക്കുകൾ നീങ്ങിയാലും രാജ്യാന്തര തലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് വിലയിരുത്തൽ. പ്രവാസി മലയാളികളെയും ഇത് ഗുരുതരമായി ബാധിക്കും. സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അടുത്ത ഒരു വർഷമെങ്കിലും വിമാനങ്ങൾ സർവീസുകൾ നടത്തുകയെന്നാണ് സൂചന.യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നത് വിമാനക്കമ്പനികളുടെ ചെലവ് വർധിപ്പിക്കുമെന്നും ഇത് ടിക്കറ്റ് നിരക്ക് ഉയരാൻ ഇടയാക്കുമെന്നും ദുബായ് വിമാനത്താവള അതോറിറ്റി വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലനിൽക്കുന്ന വ്യാപന ഭീഷണി അവസാനിച്ചാലും ഏറെക്കാലത്തേക്ക് നിലവിലെ സുരക്ഷാ മുൻകരുതലുകൾ തുടരേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന ഉൾപെടെ വ്യക്തമാക്കുന്നത്.നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലായി ആയിരക്കണക്കിന് മലയാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.ഇവർ മറ്റു ജോലികൾ കണ്ടെത്തി ഗൾഫിൽ തന്നെ തുടർന്നാലും കുറച്ചു കാലത്തേക്കെങ്കിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ട അവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇങ്ങനെ വന്നാൽ ഗൾഫിൽ നിന്നും ചെലവ് കുറഞ്ഞ കപ്പൽ സർവീസ് ഉൾപെടെയുള്ള ബദൽ യാത്രാ മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഗൾഫ് മലയാളികളുടെ നാട്ടിലേക്കുള്ള പോക്കുവരവുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക