September 26, 2019
September 26, 2019
വീണ്ടുവിചാരമില്ലാത്ത സൈനിക ഇടപടെലുകളിലൂടെയും യുദ്ധങ്ങളിലൂടെയും യഥാര്‍ത്ഥ സുരക്ഷ കൈവരില്ല
ലണ്ടന്‍: ബ്രിട്ടീഷ് സൈന്യത്തെ സൗദി അറേബ്യയിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. പ്രഖ്യാപനത്തെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ രൂക്ഷമായി വിമര്‍ശിച്ചു.
സൗദിയും ഇറാനും തമ്മില്‍ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സൗദിയിലേക്ക് ബ്രിട്ടീഷ് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബോറിസ് ജോണ്‍സന്‍ ഈയിടെ പറഞ്ഞിരുന്നു.ഡൊണാള്‍ഡ് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നും നാം ഇനിയും ഒന്നും പഠിച്ചിട്ടില്ലേ എന്നും ബ്രൈറ്റണില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കോര്‍ബിന്‍ ചോദിച്ചു.
പാര്‍ലമെന്റ് സഭാ നടപടികള്‍ നീട്ടിവച്ച ജോണ്‍സന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി പ്രഖ്യാപിച്ചതിനു പിറകെയാണ് കോര്‍ബിന്റെ പ്രസ്താവന. പശ്ചിമേഷ്യയില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള നീക്കം സമാധാനത്തെക്കാളും സംഘര്‍ഷമാണു സൃഷ്ടിക്കുകയെന്നും കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. വീണ്ടുവിചാരമില്ലാത്ത സൈനിക ഇടപടെലുകളിലൂടെയും യുദ്ധങ്ങളിലൂടെയും യഥാര്‍ത്ഥ സുരക്ഷ കൈവരില്ല. രാജ്യാന്തര സഹകരണവും നയതന്ത്രവുമാണ് അതിനു വേണ്ടത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.