September 28, 2020
September 28, 2020
ദോഹ: ഖത്തറിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യപ്രവര്‍ത്തകരെ കരിമ്പട്ടികയിൽ ഉൾപെടുത്തി.. ഇവരില്‍ 17 പേരും ഡോക്ടര്‍മാരാണ്. രണ്ടു പേര്‍ നഴ്സുമാരും നാലു പേര്‍ വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രഫഷണലുകളുമാണ്.പിടിയിലായ ഇവരെ കരിമ്പട്ടികയിൽ പെടുത്തുകയും വിശദവിവരങ്ങള്‍ മറ്റു ജിസിസി രാജ്യങ്ങള്‍ക്കു കൈമാറുകയും ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ ഇവര്‍ക്കെതിരെ നിയമ നടപടിയും എടുത്തിട്ടുണ്ട്. ശാസ്ത്രീയ രീതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനാ വിധേയമാക്കുന്നതിനാലാണ് വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിച്ചതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ആരോഗ്യസേവനങ്ങളില്‍ രാജ്യാന്തര നിലവാരം ഉറപ്പാക്കാന്‍ ക്യുസിഎച്ച്‌പി രജിസ്ട്രേഷന് ഉന്നത മാനദണ്ഡങ്ങളും കര്‍ശന പരിശോധനയുമാണ് ഖത്തര്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തിപരിചയം സംബന്ധിച്ചവയായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ ഏറെയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ഇവരെ കരിമ്പട്ടികയിൽ പെടുത്തി രാജ്യത്ത് ജോലി ചെയ്യുന്നതില്‍ നിന്നു വിലക്കുകയും ചെയ്യും. ഇതിനു പുറമേ ഇവരുടെ പേരുവിവരങ്ങള്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും കൈമാറും. പരിശോധനയുടെ പ്രഥമ ഘട്ടത്തില്‍ തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റുകാരെ തിരിച്ചറിയാനായതിനാല്‍ ഇവര്‍ക്ക് ഖത്തറിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാഹചര്യം ലഭിച്ചില്ലെന്ന് ആരോഗ്യ സംരക്ഷണ പ്രഫഷണല്‍ വിഭാഗം ഡയറക്ടര്‍ ഡോ. സാദ് റാഷിദ് അല്‍കാബി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക