March 02, 2021
March 02, 2021
വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് സൗദി കിരീടാവകാശി അനുമതി നല്‍കിയതായുള്ള യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തള്ളി ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥാനപതി അബ്ദുല്ല അല്‍ മൗലിമി. ഖഷോഗി കേസ് അവസാനിച്ചതാണെന്ന് പറഞ്ഞ അദ്ദേഹം ഖഷോഗിയുടെ ക്രൂരമായ കൊലപാതകത്തില്‍ നിന്ന് മുന്നോട്ട് പോകണമെന്ന് ലോകത്തോട് ആഹ്വാനം ചെയ്തു.
ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന് സംശയാതീതമായി തെളിയിക്കുന്ന ഒന്നും യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല. കിരീടാവകാശി ധാര്‍മ്മികമായ ഉത്തരവാദിത്തം ധൈര്യപൂര്‍വ്വം ഏറ്റെടുത്തു. കുറ്റവാളികളെ നീതിന്യായവ്യവസ്ഥയ്ക്കു മുന്നിലെത്തിച്ചു. രഹസ്യാന്വേഷണ സംഘങ്ങളെ പരിഷ്‌കരിക്കുമെന്ന് രാജകുമാരന്‍ പ്രതിജ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.
'കേസ് അവസാനിച്ചു. ലോകത്തെ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നമുക്ക് മുന്നോട്ട് പോകാം.' -മൗലമി ട്വീറ്റ് ചെയ്തു. എന്നാല്‍ നീതി ലഭിക്കുന്നത് വരെ കേസ് സജീവമായി തുടരുമെന്ന് അവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
'ഖഷോഗി വധത്തില്‍ നിന്ന് ലോകത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല; അതില്‍ നിന്ന് ലോകം മുന്നോട്ട് പോകരുത്. കേസ് അവസാനിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാര്‍ വെളിച്ചത്ത് വരുന്നത് വരെ അത് അവസാനിക്കില്ല. നീതി തേടിയുള്ള ഞങ്ങളുടെ യാത്രയിലെ ഒരു ഭാഗം മാത്രമാണ് യു.എസ് അന്വേഷണ റിപ്പോര്‍ട്ട്. അത് ആ യാത്രയുടെ അവസാനമല്ല.' -മനുഷ്യാവകാശ പ്രവര്‍ത്തകനും ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയുമായ ആഗ്നസ് കല്ലമാര്‍ഡ് പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.