March 12, 2020
March 12, 2020
കുവൈത്ത് : കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് കുവൈത്ത് എല്ലാ പാസഞ്ചേഴ്സ് വിമാന സർവീസുകളും നിർത്തിവെക്കുന്നു.കാർഗോ വിമാനങ്ങൾ ഒഴികെ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തുവെക്കാനാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്തിൽ വിമാനസർവീസുകൾ പൂർണമായും നിർത്തിവെക്കും. രാജ്യത്ത് രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ചു,.അടുത്ത രണ്ടാഴ്ചക്കാലം കുവൈത്തിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. മാർച് 12 മുതൽ 29 വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്. ജനങ്ങൾ റെസ്റ്ററേഞ്ചുകളും കഫേകളും സന്ദർശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ കുവൈത്തില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ പൊതുഅവധിയില്‍ രാജ്യം നിശ്ചലമാവും. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അസാമാന്യ സ്ഥിതി വിശേഷത്തിനു കാരണമായ രോഗബാധ തടയാന്‍ കടുത്ത നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന പ്രചാരണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇന്നലെ ഉച്ചയ്ക്കു മുതല്‍ ശക്തമാവുകയും ചെയ്തിരുന്നു. എന്നാല്‍ വൈകീട്ട് ആറോടെയാണ് രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പുറത്തുവരുന്നത്. പിന്നീട് ഇടവിട്ടുള്ള ഓരോ നിമിഷങ്ങളിലും അമ്പരിപ്പിക്കുന്ന തീരുമാനങ്ങളാണ് പുറത്ത് വന്നത്. പൊതു അവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ബാധകമാക്കിയതും രാജ്യത്തെ റസ്‌റ്റോറന്റ്, കോഫീ ഷോപ്പുകള്‍, വാണിജ്യ സമുച്ചയ കേന്ദ്രങ്ങള്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ മുതലായവ അടച്ചുപൂട്ടുന്നതിനും രാജ്യത്ത് നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തി വയ്ക്കാനുമുള്ള തീരുമാനങ്ങളാണ് പിന്നീടുണ്ടായത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് ഫോണ്‍ കോളുകളുടെ പ്രവാഹമാണുണ്ടായത്.
റസ്‌റ്റോറന്റുകളും ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടാനുള്ള തീരുമാനം പുറത്തുവന്നതോടെ റസ്‌റ്റോറന്റുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും കോ-ഓപറേറ്റീവ് സൊസൈറ്റികളിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്. പരമാവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കാനുള്ള തിരക്കാണ് എവിടെയും കണ്ടത്. എന്നാല്‍ രാജ്യത്ത് 6 മാസത്തേക്കുള്ള മുഴുവന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും കരുതല്‍ ശേഖരം ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇത് കൂടാതെ കോ-ഓറേറ്റീവ് സൊസൈറ്റികളിലെ സൂപര്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമായിട്ടുണ്ട്. പല ചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി രാജ്യത്തെ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്ന ലുലു, ഗ്രാന്റ് ഹൈപര്‍ മാര്‍ക്കറ്റുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം. എന്നാല്‍ ഇവിടങ്ങളിലെ റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കില്ല. റസ്‌റ്റോറന്റ് തുറന്നു പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ലെന്നും വീടുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന സംവിധാനം അനുവദിക്കുമെന്നുമാണ് മുന്‍സിപ്പല്‍ അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം.