September 12, 2019
September 12, 2019
ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പശു പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി പശുവിനെക്കുറിച്ചും 'ഓ'മിനെക്കുറിച്ചും സംസാരിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കുകയാണെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ ചിലയാളുകള്‍ നിലവിളിക്കുന്നതു തീര്‍ത്തും നിര്‍ഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കു പോകുന്നതായാണ് ഇത്തരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെ പിന്നോട്ടു നടക്കലാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംസാരിക്കവെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പശു സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്‍റെ വികസനത്തെയാണു നശിപ്പിക്കുന്നത്. കന്നുകാലികളെ വളര്‍ത്തുന്നതിന്‍റെ അര്‍ഥമെന്താണെന്നും ഇതു സമ്പദ് വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നു ചിലര്‍ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.പശുവിനെ കുറിച്ച് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് മൗനം പാലിക്കുന്നതായി എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.