October 01, 2019
October 01, 2019
ദോഹ: താമസസൗകര്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ അനുമതിയില്ലാതെ വിഭജിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിെന്‍റ കര്‍ശന മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ പത്രത്തില്‍ മന്ത്രാലയം പരസ്യം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഫ്‌ളാറ്റുകളോ വില്ലകളോ വിഭജിച്ച് വാടകയ്ക്ക് നൽകുന്നവർക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിപ്പ്.
റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ലൈസന്‍സില്ലാതെ അനധികൃതമായി വിഭജിക്കുന്നത് കടുത്ത നിയമലംഘനമാണ്. അധികൃതരുടെ അനുമതിയില്ലാതെറെസിഡന്‍ഷ്യല്‍ വില്ലകളോ വീടുകളോ വിഭജിക്കരുത്. മലയാളികളടക്കം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് പലതായി വേർതിരിച്ച് നിരവധി പേര്‍ക്ക് വാടകക്ക് നല്‍കുന്നത് വ്യാപകമാണ്.
വില്ലയും അപ്പാര്‍ട്മെന്‍റും വിഭജിച്ചുള്ള വാടകക്ക് നല്‍കുന്നതിനെതിരെ മുനിസിപ്പാലിറ്റിക്ക് ശക്തമായ നടപടിയെടുക്കാന്‍ നിലവിലുള്ള കെട്ടിടനിയമത്തില്‍ ഭേദഗതി വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 2014ലെ എട്ടാം നമ്ബര്‍ നിയമം പുറപ്പെടുവിച്ചിരുന്നു.കെട്ടിടനിയമം 1985ലെ നാലാം നമ്പർ വകുപ്പാണ് ഭേദഗതി ചെയ്തത്. നിലവിലുള്ള കെട്ടിടത്തില്‍ എന്തു മാറ്റം വരുത്തണമെങ്കിലും മുനിസിപ്പാലിറ്റിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അനുമതിയില്ലാതെ കെട്ടിടം വിഭജിച്ചാല്‍ ചതുരശ്രമീറ്ററിന് 250 റിയാല്‍ മുതല്‍ 500 റിയാല്‍വരെയാണ് മന്ത്രാലയം പിഴയീടാക്കുക. മറ്റു പിഴകളും ചുമത്തും.
അനധികൃത വില്ല വിഭജനത്തിനുള്ള പിഴകള്‍ ഉള്‍പ്പെടെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമലംഘനത്തിന് അനധികൃത സ്ക്വയര്‍മീറ്ററിന് 200 മുതല്‍ 400 റിയാല്‍വരെയും ഈടാക്കും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കരാറുകാരന് 10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ നല്‍കേണ്ടിവരുക. അനധികൃത വിഭജനം തെളിവു സഹിതം കണ്ടെത്തുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടെ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ക്ക് കഹ്റമയുമായി ബന്ധപ്പെട്ട് അവിടേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥയുണ്ട്.ആവശ്യമെങ്കില്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഡയറക്ടര്‍ക്ക് സുരക്ഷ അതോറിറ്റികളുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കല്‍ തീരുമാനം നിര്‍ബന്ധിതമായി നടപ്പാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.