March 24, 2020
March 24, 2020
തിരുവനന്തപുരം : അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു യാത്ര ചെയ്യുമ്പോൾ നൽകുന്ന സത്യവാങ്മൂലത്തിൽ ബവ്റിജസ് ഔട്ട്‍ലെറ്റിലേക്കുള്ള യാത്ര അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യം അവശ്യസാധനമായി അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമായെന്നു പറയാറായിട്ടില്ല. കാസര്‍കോടിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു..
സ്വകാര്യ വാഹനങ്ങൾക്ക് അത്യാവശ്യ യാത്രകൾക്കു മാത്രം അനുമതി നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേകം തയാറാക്കിയ സത്യവാങ്മൂലം വാഹനങ്ങളിൽ സൂക്ഷിക്കണം. ഇതു നിര്‍ബന്ധമാണ്. അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്കു യാത്രാപാസ് നൽകും. ക്വാറന്റീൻ എല്ലാവരും കർശനമായി പാലിക്കണം. വീട്ടിൽ ഒരു മുറിയിൽ മാത്രം കഴിയണം. ആരോഗ്യ പ്രവർത്തകർ അവരെ ദിവസേന സന്ദർശിക്കും. വേണ്ടത്ര സൗകര്യമില്ലാത്ത വീടാണെങ്കിൽ പൊതുവായ ഐസലേഷൻ കേന്ദ്രത്തിലാക്കും. നിത്യച്ചെലവിനും ഭക്ഷണത്തിനും നിവൃത്തിയില്ലാത്തവരുടെ വിവരം പഞ്ചായത്തുകൾ ശേഖരിക്കണം. സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരുടെ കൃത്യമായ വിവരം ശേഖരിക്കണം.
പൊതു ഇടങ്ങളിൽ കിടന്നുറങ്ങുന്നവർക്കു കിടക്കാനും ഭക്ഷണത്തിനും സൗകര്യമൊരുക്കണം. എംഎൽഎമാർ പഞ്ചായത്തുമായി ഏകോപിച്ചു പ്രവർത്തിക്കണം. കോവിഡ് നേരിടാൻ പണിപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കു നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ വരുത്തുന്ന ചെറിയ തെറ്റുകള്‍ പോലും ആരോഗ്യ പ്രവർത്തകർക്ക് ആഘാതമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കു യാത്രാസൗകര്യമൊരുക്കും. തൊഴിലുറപ്പിൽ ആളുകള്‍ കൂട്ടമായി ജോലി ചെയ്യാൻ ഇടവരാത്തവിധം ക്രമീകരണമുണ്ടാക്കുമെന്നും തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.