August 23, 2019
August 23, 2019
ദില്ലി: എൻഡിടിവി സ്ഥാപകർക്കെതിരെ കേസെടുത്ത സിബിഐ നടപടി സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമപ്രവർത്തനത്തെ നിശബ്ദമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്ന് ആക്ഷേപമുയരുന്നു. 2004–-10 കാലയളവിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്‌ച പ്രണോയ് റോയിക്കും ഭാര്യ രാധികക്കുമെതിരെ കേസെടുത്തത്. വിവിധ രാജ്യങ്ങളില്‍ 32 കടലാസു കമ്പനികൾ ആരംഭിച്ച് അനധികൃതമായി ഇന്ത്യയിലേക്ക് ഫണ്ട് എത്തിച്ചെന്നാണ് സിബിഐയുടെ ആക്ഷേപം.
എൻഡിടിവി മുൻ സിഇഒ വിക്രംചന്ദ്രയ്‌ക്കെതിരെയും കേസുണ്ട്. കേസിൽ ഉൾപ്പെട്ട പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താനോ ഈ നിക്ഷേപങ്ങൾ നിയമവിരുദ്ധ പണംകൊണ്ടാണെന്ന് വ്യക്തമാക്കാനോ സിബിഐ തയ്യാറായിട്ടില്ല. സർക്കാരിനെതിരായ വാർത്ത നൽകിയതിന്റെ പേരിൽ കെട്ടിച്ചമച്ച കേസുകൾകൊണ്ട് തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് എൻഡിടിവി പ്രസ്‌താവനയിൽ വ്യക്തമാക്കി.
എൻഡിടിവിയിൽ മാനേജീരിയൽ തസ്തികകൾ വഹിക്കുന്നതിൽ നിന്ന് പ്രണോയ് റോയിയെയും രാധികാ റോയിയെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) അടുത്തിടെ വിലക്കിയിരുന്നു. ഇത് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ പിന്നീട് സ്റ്റേ ചെയ്തു. രണ്ടാം മോഡി സർക്കാർ അധികാരമേറ്റതിനുപിന്നാലെ, റഫേൽ ഇടപാടിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമങ്ങൾക്കടക്കം പരസ്യം നിഷേധിച്ചിരുന്നു. ദി ഹിന്ദു, ടെലഗ്രാഫ്, ടൈംസ് ഓഫ് ഇന്ത്യ, ഗ്രേറ്റർ കാശ്മീർ, കാശ്മീർ റീഡർ തുടങ്ങിയ പത്രങ്ങൾക്ക് പരസ്യം തടഞ്ഞു. സർക്കാർ നടപടികളെ വിമർശിക്കുന്ന മാധ്യമങ്ങളെ പരസ്യം നിഷേധിച്ചും വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും നിയന്ത്രിക്കാനാണ് ശ്രമം.
ബിജെപി ശത്രുപക്ഷത്ത് നിർത്തിയ എൻഡിടിവിക്കുനേരെയും നിരവധി പകപോക്കൽ ശ്രമങ്ങളുണ്ടായി. പത്താൻകോട്ട് ഭീകരാക്രമണം റിപ്പോർട്ടു ചെയ്‌തതിൽ എൻഡിടിവിയെ മാത്രം തെരഞ്ഞുപിടിച്ച് ഒരു ദിവസം പ്രവർത്തനം നിർത്തിവയ്‌ക്കാനും ആവശ്യപ്പെട്ടിരുന്നു.