December 23, 2020
December 23, 2020
ദോഹ: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടായതായി ഖത്തര്‍ വിദേശകാര്യ മന്ത്രി. 2017 മുതല്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടായതായും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്‌മാൻ അല്‍താനി ബുധനാഴ്ച പറഞ്ഞു.
ചര്‍ച്ചകളില്‍ ഉണ്ടായ ഈ വഴിത്തിരിവിനെ കുറിച്ച് രണ്ടാഴ്ച മുമ്പ് കുവൈത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ടെന്നും റഷ്യയിലെ മോസ്‌കോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അനുരഞ്ജനത്തില്‍ എത്താനുള്ള പ്രാഥമികമായ കരാറിനെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Latest News: ഖത്തറില്‍ കൊവിഡ്-19 വാക്‌സിനേഷന്‍ ആരംഭിച്ചു; ചിത്രങ്ങളും വീഡിയോയും കാണാം
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയതലത്തില്‍ തടസങ്ങളൊന്നുമില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി എടുത്ത് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ സൗദി അറേബ്യയുമായി മാത്രമാണ് ചര്‍ച്ചകള്‍ നടത്തിയത്. 'ഫലപ്രദമായ' ഈ ചര്‍ച്ചകളെ പ്രശംസിച്ച സൗദി മറ്റ് മൂന്ന് രാജ്യങ്ങളെയും പ്രതിനിധീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കം തുടരുന്നതിനോട് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ല. ഗള്‍ഫ് പ്രതിസന്ധിയുടെ നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ജി.സി.സി രാജ്യങ്ങളിലെ ജനങ്ങളാണ്. പ്രാദേശിക സ്ഥാപനം എന്ന നിലയില്‍ ജി.സി.സിയ്ക്കുള്ളില്‍ ആത്മവിശ്വാസം പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ അത് എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും വിജയമാണെന്നും മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും അയല്‍രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയായിരുന്നു.
ഉപരോധം അവസാനിപ്പിക്കാനായി, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചു പൂട്ടുക തുടങ്ങിയ 13 ആവശ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഖത്തര്‍ അന്ന് നിലപാടെടുത്തു.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.