Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
നൊമ്പരമായി ആ പുതപ്പുകള്‍; അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി ലിബിയന്‍ തീരത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു

December 17, 2020

December 17, 2020

ട്രിപ്പോളി: ലിബിയന്‍ തീരത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ അടിഞ്ഞതായി ലിബിയന്‍ റെഡ് ക്രസന്റ്. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് ഇവ. ലിബിയയില്‍ നിന്ന് പലായനം ചെയ്യുകയായിരുന്ന അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയ ശേഷമാണ് തലസ്ഥാനമായ ട്രിപ്പോളിക്ക് പടിഞ്ഞാറുള്ള കടല്‍ തീരത്ത് മൃതദേഹങ്ങള്‍ ബുധനാഴ്ച അടിഞ്ഞതെന്നും റെഡ് ക്രസന്റ് അറിയിച്ചു. 

മുപ്പതു പേരുമായി പോകുകയായിരുന്ന ഒരു ബോട്ട് ഉള്‍ക്കടലില്‍ മുങ്ങുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് റെഡ് ക്രസന്റിലെ ഹസന്‍ മൊഖ്തര്‍ അല്‍-ബെയ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. ട്രിപ്പോളിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ സാവിയയ്ക്കടുത്ത് മൂന്ന് മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. നാലാമത്തെ മൃതദേഹം ഏതാനും കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പറ്റി ഒരു വിവരവും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

യുദ്ധത്തില്‍ തകര്‍ന്ന ലിബിയയില്‍ നിന്ന് നിരവധി പേരാണ് യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത്. പ്രധാനമായും സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ് യുദ്ധക്കെടുതിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷനേടാനായി യൂറോപ്പിലേക്ക് അപകടകരമായ ബോട്ട് യാത്രയ്ക്ക് പുറപ്പെടുന്നത്. 

മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള പാറകള്‍ക്കിടയില്‍ കൊച്ചു കുഞ്ഞിന്റെതുള്‍പ്പെടെയുള്ള പുതപ്പുകള്‍ കണ്ടെത്തിയെന്നും റെഡ് ക്രസന്റ് എ.എഫ്.പിയോട് പറഞ്ഞു. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. നാല് കുട്ടികളുടെയും മൃതദേഹങ്ങള്‍ സാവിയയിലെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. 


Also Read: ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് ഇറാന് വളരെ സന്തോഷമുള്ള കാര്യമാണെന്ന് റുഹാനി


കഴിഞ്ഞ മാസമുണ്ടായ വന്‍ ബോട്ടപകടത്തില്‍ മരിച്ച 74 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ട്രിപ്പോളിയില്‍ നിന്ന് 75 മൈല്‍ കിഴക്കുള്ള ഖുംസ് തീരത്ത് നിന്ന് ലഭിച്ചിരുന്നു. ബോട്ടില്‍ 120 ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) പറയുന്നു. 

ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യ മെഡിറ്ററേനിയനില്‍ കുറഞ്ഞത് ഒമ്പത് ബോട്ട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 29 ന് സെനഗല്‍ തീരത്ത് ബോട്ട് മുങ്ങി 140 അഭയാര്‍ത്ഥികളാണ് മരിച്ചത്. 

മെഡിറ്ററേനിയന്‍ കടലില്‍ മാത്രം ഈ വര്‍ഷം 1054 അഭയാര്‍ത്ഥികള്‍ മരിച്ചതായി മിസ്സിങ് മൈഗ്രന്റ്‌സ് പ്രൊജക്ട് കണക്കാക്കുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News