September 30, 2019
September 30, 2019
റിയാദ്: പശ്ചിമേഷ്യയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സഹായിച്ചാല്‍ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്താമെന്ന് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇറാനെ ഒഴിവാക്കി ഇസ്രായേലുമായി അടുക്കാമെന്ന വിചിത്ര വാദവുമായി രംഗത്തെത്തിയത്.
ഇറാനെ പരാജയപ്പെടുത്തി പശ്ചിമേഷ്യയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ അമേരിക്ക സഹായിച്ചാല്‍ ഇസ്രായേലുമായുള്ള വ്യാപാരബന്ധം അംഗീകരിക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 2017ല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചരിത്രം കുറിച്ച സൗദി സന്ദര്‍ശനത്തിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്. പി.ബി.എസ് നെറ്റ്‌വര്‍ക്കിന്റെ ടി.വി പരിപാടിയായ ഫ്രന്റ്‌ലൈന്‍ തയാറാക്കിയ ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ പ്രധാന ശക്തിയാകാന്‍ സഹായിച്ചാല്‍ പകരമായി ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കാനുള്ള ട്രംപിന്റെയും മരുമകന്‍ ജാരദ് കുഷ്‌നറുടെയും പദ്ധതിയെ സഹായിക്കാമെന്നും മുഹമ്മദ് വാഗ്ദാനം ചെയ്തിരുന്നു. ഡോക്യുമെന്ററിയിലെ അവതാരകനായ മാര്‍ട്ടിന്‍ സ്മിത്ത് ആണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനയെ കുറിച്ചു ഇപ്പോൾ വെളിപ്പെടുത്തിയത്.