September 13, 2019
September 13, 2019
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിറകെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെതിരെ വ്യാപക പ്രതിഷേധം. മോദിയുടെ സ്വപ്‌നപദ്ധതിയായ സ്വച്ഛ്ഭാരതിന്റെ പേരിലാണ് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കാന്‍ ആഗോള ശതകോടീശ്വര ദമ്പതിമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ സ്വച്ഛ്ഭാരത്, ക്ലീന്‍ ഇന്ത്യാ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷണക്കണക്കിന് ശൗചാലയങ്ങള്‍ നിര്‍മിക്കുകയും വൃത്തിയുടെയും ശുചീകരണത്തിന്റെയും നേട്ടങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപക ബോധവല്‍ക്കരണം നടത്തിയെന്നും കാണിച്ചാണു മോദിയെ ഈ വര്‍ഷത്തെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌കാരത്തിന് സംഘടന തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ ഏഷ്യയിലെ പ്രമുഖ മനുഷ്യാവകാശ, ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തകരെല്ലാം രംഗത്തെത്തിയതായി ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
അസമിലെയും കാശ്മീരിലെയും മനുഷ്യാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടിയാണ് മനുഷ്യാവകാശ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയത്.രാജ്യത്തെ മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷം കടുത്ത വിവേചനവും അതിക്രമവും സാമൂഹിക ബഹിഷ്‌ക്കരണവുമാണു നേരിടുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, യു.എന്നിന്റെ സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ശുചിത്വരംഗത്ത് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി പരിഗണിച്ചാണ് മോദിയെ ആദരിക്കുന്നതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് ആരോപണങ്ങളെ കുറിച്ചു പ്രതികരിക്കാന്‍ സംഘടന തയാറായിട്ടില്ല.