September 11, 2019
September 11, 2019
ന്യൂഡല്‍ഹി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുവെന്ന പേരിൽ കേരളത്തിലെ മാധ്യമങ്ങളിൽ ഏറെക്കാലം നിറഞ്ഞു നിന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബീഹാർ സർക്കാർ.കേരളത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളും ഉദ്യോഗസ്ഥരും സൃഷ്ടിച്ച കുട്ടിക്കടത്ത് വിവാദം ഇല്ലാക്കഥയാണെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.കേരളത്തിലെ യതീംഖാനകള്‍ക്കെതിരെ നടത്തിയ സംഘടിത നീക്കമാണ് ഇതോടെ പൊളിഞ്ഞത്. കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശക്തമായ സമ്മര്‍ദമാണ് സംഘ്പരിവാര്‍ കേന്ദ്രത്തില്‍ നടത്തിയിരുന്നത്. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ ഇതിനായി ഡല്‍ഹിയില്‍ വന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍, ബി.ജെ.പിയും ജനതാദള്‍ -യുവും എല്‍.ജെ.പിയും ചേര്‍ന്ന് ഭരിക്കുന്ന ബിഹാറിലെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കുട്ടിക്കടത്ത് കേസിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയത്.
പട്നയില്‍ നിന്നുള്ള സംഘം കേരളത്തില്‍ വന്ന് നടത്തിയ അന്വേഷണത്തില്‍ രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് എല്ലാ കുട്ടികളും യതീംഖാനകളിലേക്ക് വന്നതെന്ന് കണ്ടെത്തിയതായും ബിഹാര്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. തങ്ങള്‍ നടത്തിയ പരിശോധനയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സംഭവം മനുഷ്യക്കടത്ത് കേസായി വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ബിഹാര്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ച് നീതിപൂര്‍വകമായ വിധി സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അപേക്ഷിച്ചു.
ബാങ്ക, ഭഗല്‍പുര്‍, മധേപുര എന്നിവിടങ്ങളില്‍നിന്നുള്ള 88 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമാണ് ബിഹാറില്‍ നിന്നുണ്ടായിരുന്നത്. ഇതില്‍ 65 പേരെ കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജ് തിരിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ബിഹാറില്‍നിന്ന് കോഴിക്കോട്ടെത്തി രക്ഷിതാക്കള്‍ ആറു കുട്ടികളെ തിരികെ കൊണ്ടുപോയിരുന്നു. 41കുട്ടികളെ കുടുംബങ്ങളിൽ തിരിച്ചേല്‍പിക്കാന്‍ പട്നയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് കൊണ്ടുപോരുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. അവധിക്കാലം വീട്ടില്‍ചെലവഴിച്ച് തിരിച്ച് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് മടങ്ങുകയായിരുന്നു പല കുട്ടികളും.
മുക്കം ഓർഫനേജിൽ തിരിച്ചെത്തിയ കുട്ടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിദ്യാഭ്യാസം തുടരുകയാണ്.തങ്ങള്‍ എല്ലാവരും പാലക്കാട്ടേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്നുവെന്ന് കുട്ടികള്‍ അന്വേഷണ സമിതി മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ടെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.