February 02, 2021
February 02, 2021
വാഷിങ്ടണ്‍ ഡി.സി: സൈനിക അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്മറിനെതിരെ ഉപരോധെ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്‍. അധികാരം ഉപേക്ഷിക്കാന്‍ സൈനിക നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
തിങ്കളാഴ്ചയാണ് സിവിലിയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്ന് മ്യാന്മറിന്റെ ഭരണം പിടിച്ചെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായ ഓങ് സാന്‍ സൂ ചിയെ തടവിലാക്കിയാണ് സൈന്യം ഭരണം പിടിച്ചത്.
മ്യാന്മറിലെ സൈനിക അട്ടിമറിയെ ജോ ബെയ്ഡന്‍ ശക്തമായി അപലപിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഇതെന്നാണ് ബെയ്ഡന്‍ പറഞ്ഞത്.
സൈനിക അട്ടിമറിക്ക് ശേഷം മ്യാന്മറിലെ തെരുവിലൂടെ
പോകുന്ന സൈന്യത്തിന്റെ സായുധ വാഹനങ്ങള്‍
'പിടിച്ചെടുത്ത അധികാരം ഉപേക്ഷിക്കാനും അവര്‍ തടവിലാക്കിയ നേതാക്കളെയും പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും മോചിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം ഒന്നു ചേര്‍ന്ന് ഒരേ സ്വരത്തില്‍ ബര്‍മ്മീസ് സൈന്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം.' -ബെയ്ഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യത്തിലേക്കുള്ള പുരോഗതിയെ അടിസ്ഥാനമാക്കി കഴിഞ്ഞ ദശകത്തില്‍ അമേരിക്ക മ്യാന്മറിനെതിരായ ഉപരോധം നീക്കിയിരുന്നു. പുരോഗമനത്തില്‍ നിന്നുള്ള പിന്നോട്ട് പോക്ക് ഉപരോധം പിന്‍വലിച്ച തീരുമാനം അടിയന്തിരമായി പുനരവലോകനം ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യേണ്ടതായി വരുമെന്നും ബെയ്ഡന്‍ പറഞ്ഞു.
ഈ ദുഷ്‌കരമായ സമയത്ത് മ്യാന്മറിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ അമേരിക്ക ശ്രദ്ധിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ബെയ്ഡന്‍ നല്‍കി. മ്യാന്മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനും നിയമവാഴ്ചയെ പിന്തുണയ്ക്കുമായി മേഖലയിലും ലോകമെമ്പാടുമുള്ള തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബെയ്ഡന്‍ വ്യക്തമാക്കി.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.