January 21, 2021
January 21, 2021
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ആദ്യ മണിക്കൂറുകളില്‍ മുസ്‌ലിംകൾക്കുള്ള വിലക്ക് റദ്ദാക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് ജോ ബെയ്ഡന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ തീരുമാനം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് ബെയ്ഡന്‍ ഒപ്പുവച്ചത്.
'അമേരിക്കന്‍ ജനതയ്ക്ക് ഞാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് കൊണ്ട് ഞാന്‍ ആരംഭിക്കുകയാണ്.' -മുസ്‌ലിങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം എക്‌സിക്യുട്ടീവ് ഉത്തരവുകളില്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പായി ബെയ്ഡന്‍ പറഞ്ഞു.
ട്രംപിന്റെ വിവാദമായ നയത്തെ സെനോഫോബിയ (മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരോടുള്ള ഭയം) എന്നും മതപരമായ വിദ്വേഷം എന്നുമാണ് ജോ ബെയ്ഡന്‍ മുമ്പ് വിശേഷിപ്പിച്ചത്.
'പല മുസ്‌ലിം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് വിസ നല്‍കുന്നത് പരിമിതപ്പെടുത്തിയ ഈ നിരോധനം നമ്മുടെ രാജ്യത്തിന് കളങ്കമാണ്.' -അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2017 ല്‍ ട്രപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ് ആദ്യ ആഴ്ചയില്‍ തന്നെ മുസ്‌ലിങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് യാത്രാവിലക്കും ട്രംപ് ഏര്‍പ്പെടുത്തി. ഇതിനെതിരെ വന്‍ പ്രതിഷേധം അലയടിച്ചിരുന്നു.
താന്‍ അധികാരത്തിലേറിയാല്‍ ആദ്യ ദിവസം തന്നെ ഈ 'നീചമായ നിരോധനം' റദ്ദാക്കുമെന്നും ട്രംപിന്റെ ഉത്തരവ് കറുപ്പ്, തവിട്ട് സമൂഹങ്ങള്‍ക്കെതിരായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.