January 06, 2021
January 06, 2021
ന്യൂയോര്‍ക്ക്: ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം മെച്ചപ്പെടുത്താന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് ജോ ബെയ്ഡന്‍ ഖത്തറിന്റെ സഹായം തേടിയേക്കുമെന്ന് ഗള്‍ഫ് സ്റ്റേറ്റ് അനലിറ്റിക്‌സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജോര്‍ജിയോ കഫീറോ. സിറിയന്‍ സംഘര്‍ഷം പോലയുള്ള ചില പ്രാദേശിക വിഷയങ്ങളില്‍ ഖത്തറും ഇറാനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും പ്രായോഗികമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
സൗദിയുടെ നേതൃത്വത്തില്‍ നാല് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചതിന്റെ ഫലമായി ഖത്തര്‍-ഇറാന്‍ ബന്ധം ഏറെ ശക്തിപ്പെട്ടിരുന്നു. ഈ പങ്കാളിത്തവും സൗദിയുമായുള്ള അനുരഞ്ജനവും തുടരാന്‍ കഴിഞ്ഞാല്‍ ഖത്തറിന് കാര്യങ്ങള്‍ എളുപ്പമാകും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെയ്ഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ഈ മാസം ചുമതലയേല്‍ക്കുമെന്നതിനാലാണ് ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി തീരുമാനിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകനായ ജോര്‍ജിയോ കഫീറോ പറഞ്ഞു.
'വൈറ്റ്ഹൗസില്‍ ബെയ്ഡന്‍ വരുമ്പോള്‍ ഖഷോഗിയുടെ കൊലപാതകം മുതല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചതും ഇനിയും പരിഹരിക്കപ്പെടാത്ത യെമനിലെ പ്രശ്‌നങ്ങളും ഉള്‍പ്പെടെ നിരവധി കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയ്ക്ക് ആശങ്ക ഉണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തറുമായുള്ള ബന്ധം അവര്‍ പുനഃസ്ഥാപിക്കുന്നത്. ഇതുവഴി ബെയ്ഡന്‍ ഭരണകൂടത്തിന് ഒരു സന്ദേശം നല്‍കാന്‍ ഖത്തറിന് കഴിയും. ഇത് സൗദി ഭരണകൂടത്തിന് ബെയ്ഡനുമായുള്ള ബന്ധം നല്ല രീതിയില്‍ കൊണ്ടുപോകാനുള്ള അവസരം നല്‍കും.' -കഫീറോ പറഞ്ഞു.
ഖത്തറിന്റെ വിദേശനയം മാറ്റാനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആത്യന്തികമായി നിരര്‍ത്ഥകമാണെന്ന് സൗദി അറേബ്യ മനസിലാക്കി. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഖത്തറിനെ ഉപരോധിക്കുന്ന എല്ലാ രാജ്യങ്ങളിലും ബെയ്ഡന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു പക്ഷേ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും ട്രംപ് വിജയിച്ചിരുന്നെങ്കില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ സൗദി ഇത്ര പെട്ടെന്ന് സ്വീകരിക്കുമായിരുന്നോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.