June 09, 2021
June 09, 2021
കൊച്ചി:യു.എ.ഇയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന്‍ നാട്ടിലെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബെക്സിന് ജയിന്‍ മോചനം സാധ്യമായത്. തൃശൂര്‍ പുത്തന്‍ചിറ ചെറവട സ്വദേശിയായ ബെക്സ് ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അബൂദബിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
ഭാര്യ വീണയും, മകന്‍ അദ്വൈതും ബെക്സ് കൃഷ്ണനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഒന്‍പത് വര്‍ഷത്തെ അബൂദബി ജയില്‍ വാസത്തിന് ശേഷമാണ് നാട്ടിലേക്കുള്ള മടക്കം. 2012 സെപ്റ്റംബര്‍ 7 ന് ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാന്‍ ബാലന്‍ മരിച്ച കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസുഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദായത്.
അതേസമയം,ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് യൂസുഫലി മറുപടി നൽകി.ബെക്സ് കൃഷ്ണനെ രക്ഷിച്ചത് ശ്രദ്ധ നേടാനല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ബെക്സ് കൃഷ്ണന് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും ജോലി നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു. ഹെലികോപ്ടര്‍ അപകടത്തിനുശേഷം ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്തതാണെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അങ്ങനയല്ല. ബെക്സ് കൃഷ്ണന്‍റെ മോചനത്തിനായി ഏറെക്കാലമായി താന്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുന്നുണ്ടെന്നും എം എ യൂസഫലി പറഞ്ഞു.
ഇക്കാര്യത്തില്‍ നിരന്തര ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നുവെന്ന് എം എ യൂസഫലി ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാന്‍ സാധിക്കാത്ത എത്രയോ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. ബെക്‌സ് കൃഷ്ണന്റെ കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി' -എം എ യൂസഫലി പറഞ്ഞു. ബെക്സ് കൃഷ്ണന്‍ ജോലി ശരിയാക്കി കൊടുക്കുമെന്നും യൂസഫലി പറഞ്ഞു. ഇപ്പോള്‍ ജയിലില്‍നിന്ന് വന്നതല്ലേയുള്ളു. ആറു മാസം കുടുംബത്തിനൊപ്പം കഴിയട്ടെ. അതിനുശേഷം ഗള്‍ഫില്‍ എവിടെയെങ്കിലും ജോലി ശരിയാക്കി കൊടുക്കാം. മരിച്ച സുഡാനി കുട്ടിയുടെ കുടുംബം ദിയ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പണം വാങ്ങിയാല്‍ മകനെ തിരിച്ച് കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചത്. അതുകൊണ്ട് അവരോട് ദീര്‍ഘമായി സംസാരിക്കേണ്ടി വന്നു. ബെക്‌സ് കൃഷ്ണന്റെ കുടുംബത്തെ കുറിച്ചൊക്കെ അവരോട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ദിയ അവരുടെ അവകാശമാണ്. നിരന്തരം ചര്‍ച്ച ചെയ്താണ് അവരുടെ തീരുമാനം മാറ്റിയത്,' എന്നും യൂസഫലി അറിയിച്ചു.