August 27, 2019
August 27, 2019
"എന്റെ മക്കളുടെ വിവാഹത്തിന് സഹായം നൽകുന്നവർക്ക് പുണ്യം കിട്ടും..."
ജിദ്ദ :കഴിഞ്ഞ ദിവസം സൗദിയിലെ ജിദ്ദയിൽ വാട്ടർ ടാങ്കിൽ വീണു മരിച്ച മലപ്പുറം തേഞ്ഞിപ്പലം സ്വദേശി വാട്സ് ആപ്പിൽ അവസാനമായി അയച്ച ശബ്ദ സന്ദേശമാണിത്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് വാടകക്കു താമസിക്കുന്ന ദേവതിയാല്‍ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ടാണ് (57) ഞായറാഴ്ച ജിദ്ദയിലെ ജോലിചെയ്യുന്ന സ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത്. കിലോ 17ല്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. നാലു പെൺമക്കളാണ് ഹംസക്കുള്ളത്. ഇവരിൽ രണ്ടു പേരുടെ വിവാഹനിശ്ചയം ഒരുമിച്ചു നടത്താനിരുന്ന ദിവസമാണ് അദ്ദേഹം വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത്.
മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട സഹായാഭ്യര്‍ഥനയായിരുന്നു ഹംസ അവസാനം സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ച ശബ്ദ സന്ദേശത്തിൽ ഉണ്ടായിരുന്നത്. 500 റിയാല്‍ വേതനത്തിലാണ് സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുന്നതെന്നും മക്കളുടെ കല്യാണത്തിന് സഹായിക്കണമെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് അഭ്യര്‍ഥിക്കുന്നുണ്ട് . ഞായറാഴ്ചതന്നെയാണ് വാട്സ് ആപ് സന്ദേശം അയച്ചതെന്നാണ് സൂചന. നേരേത്ത കൂലിപ്പണിക്കിടയില്‍ ഉയരത്തില്‍നിന്ന് വീണതിനാല്‍ ശാരീരിക അസ്വസ്ഥതകളുണ്ട്.
നാലു പെണ്‍മക്കളുള്ള ഇദ്ദേഹം പ്രാരബ്ധം തീര്‍ക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവാസം തുടരുകയായിരുന്നു.
കനപ്പെട്ട ജോലിയൊന്നും ചെയ്യാനാവില്ല. പണമില്ലാത്തതിനാല്‍ മക്കളുടെ കല്യാണം വൈകി. വീട്ടുചെലവും വീട്ടുവാടകയും ഇവിടത്തെ ചെലവും എല്ലാം കൂടി ഈ 500 റിയാല്‍കൊണ്ട് നടക്കണം.മക്കളുടെ കല്യാണത്തിന് സഹായിക്കുന്നവര്‍ക്ക് പുണ്യം കിട്ടുമെന്ന് നെഞ്ചുപൊട്ടിപ്പറഞ്ഞുകൊണ്ടാണ് ഹംസ സന്ദേശം അവസാനിപ്പിക്കുന്നത്. വാട്സ്ആപ് സന്ദേശം സൗദിയിൽ വ്യാപകമായി പ്രചരിച്ചതോടെ കുടുംബത്തെ സഹായിക്കാന്‍ സാമൂഹിക കൂട്ടായ്മകള്‍ രംഗത്തിറങ്ങണമെന്ന ആവശ്യം ഉയരുന്നുണ്ട്.