November 18, 2020
November 18, 2020
വാഷിംഗ്ടൺ : അൽഖായിദ തലവൻ ഒസാമാ ബിൻലാദന്റെ വധവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു.പാക് സൈന്യത്തിലെ, പ്രത്യേകിച്ച് പാക് ഇന്റലിജന്‍സ് സര്‍വീസിനുള്ളില്‍ താലിബാനും അല്‍ ഖായിദയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നവര്‍ ഉണ്ടെന്നാണ് ഒബാമ പറയുന്നത്.ഇക്കാര്യം പരസ്യമായ രഹസ്യമാണെന്നും പാകിസ്ഥാനിലെ അബോട്ടാബാദില്‍ അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തില്‍ നടത്തിയ മിന്നലാക്രമണമായ ‘ ഓപ്പറേഷന്‍ നെപ്റ്റ്യൂണ്‍ സ്പിയറി’ല്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം ഇതാണെന്നും ബറാക് ഒബാമ വെളിപ്പെടുത്തി.
‘ ദ പ്രോമിസ്ഡ് ലാന്‍ഡ് ‘ എന്ന തന്റെ ഓര്‍മക്കുറിപ്പിലൂടെയാണ് ഒബാമയുടെ വെളിപ്പെടുത്തല്‍. യു.എസ് സേനയുടെ അതീവ രഹസ്യ മിലിട്ടറി ഓപ്പറേഷനായിരുന്ന നെപ്റ്റ്യൂണ്‍ സ്പിയറിനെ അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ഗേറ്റ്സും വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും എതിര്‍ത്തിരുന്നുവെന്നും ഒബാമ വെളിപ്പെടുത്തി. ഇന്ന് യു.എസിന്റെ നിയുക്ത പ്രസിഡന്റ് ആണ് ജോ ബൈഡന്‍.
2011 മേയ് 2നാണ് ബിന്‍ ലാദനെ യു.എസ് കമാന്‍ഡോകള്‍ വധിച്ചത്. അബോട്ടാബാധിലെ പാക് മിലിട്ടറി കന്റോണ്‍മെന്റിനടുത്തുള്ള സുരക്ഷിത താവളത്തിലായിരുന്നു ബിന്‍ ലാദന്‍ കഴിഞ്ഞിരുന്നത്. ബിന്‍ ലാദനെ പറ്റിയുള്ള വിവരം ലഭിച്ചതിന് പിന്നാലെ അയാളെ വകവരുത്താന്‍ നടത്തിയ പദ്ധതികളെ പറ്റിയും ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.