October 18, 2019
October 18, 2019
ദോഹ: ഖത്തറിലെ ഏറ്റവും വലിയ ക്ഷീരോത്പാദക കമ്പനിയായ ബലദ്‌ന ഓഹരി വില്‍പനയിലൂടെ 392 മില്യന്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നു. ഓഹരി വില്‍പനയുടെ ഭാഗമായി ബലദ്‌ന ഫുഡ് ഇന്‍ഡസ്ട്രീസ് ഈ മാസം ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്(ഐ.പി.ഒ) ആരംഭിക്കും.ഈ മാസം 27 നാണ് ഇതിനുള്ള രജിസ്‌ട്രേഷൻ തുടങ്ങുന്നത്.
2017 ഉപരോധത്തിനു ശേഷം ആയിരക്കണക്കിന് ഹോള്‍സ്‌റ്റൈന്‍ പശുക്കളെയാണ് കമ്പനി രാജ്യത്തെത്തിച്ചത്. ഉപരോധ ശേഷമുള്ള ബലദ്‌നയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ക്ഷീരഉല്‍പന്ന മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഖത്തറിനെ സഹായിച്ചിട്ടുണ്ട്. ഉപരോധത്തിന് മുമ്പ് ക്ഷീര ഉല്‍പന്നങ്ങളായിരുന്നു ഖത്തര്‍ കൂടുതലായും ഇറക്കുമതി ചെയ്തിരുന്നത്.
ബലദ്‌ന നിലവില്‍ ഖത്തറിലെ ഏറ്റവും വലിയ ക്ഷീര-പാനീയ കമ്പനിയാണ്. രണ്ടു ദശലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള രണ്ടു ഫാമുകളിലായി ഏകദേശം 18,000ലേറെ പശുക്കളും കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ജ്യൂസ് ഉല്‍പാദന രംഗത്തേക്കും കമ്പനി ചുവടുവച്ചിരുന്നു. ആദ്യ ഉല്‍പന്നങ്ങള്‍ അഫ്ഗാനിസ്താന്‍, യമന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്തിരുന്നു.
ഐ.പി.ഒയിലൂടെ കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 75 ശതമാനം പ്രാദേശിക സ്റ്റോക് എക്‌സ്ചേഞ്ചില്‍ വില്‍ക്കാനാണു പദ്ധതിയിടുന്നത്. ഇതിന്റെ വരുമാനം കമ്പനിയുടെ ബാലന്‍സ്ഷീറ്റ് ശക്തിപ്പെടുത്താന്‍ ഉപയോഗിക്കാമെന്നും കരുതുന്നു. ഈ മാസം 27ന് ആരംഭിക്കുന്ന ഐ.പി.ഒ രജിസ്‌ട്രേഷന്‍ നവംബര്‍ ഏഴിനാണു സമാപിക്കുക.