August 29, 2019
August 29, 2019
ന്യുസ് റൂം ദുബായ് ബ്യുറോ
ദുബായ് : ചെക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ പാസ്‌പോർട്ടിൽ കൃത്രിമത്വം കാണിച്ച് രാജ്യം വിടാൻ ശ്രമിച്ച പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന് അത്രയെളുപ്പം ജയിലിൽ നിന്ന് തടിയൂരിപ്പാകാൻ കഴിയില്ലെന്ന് സൂചന.ദുബായിലെ ചെക്ക് കേസിൽ നിന്ന് രക്ഷപ്പെടാനാണ് ബൈജു ഗോപാലൻ അനധികൃത മാർഗത്തിൽ ഒമാൻ വഴി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിനിടെ ഒമാൻ പോലീസ് പിടികൂടി യു.എ.ഇ ക്ക് കൈമാറുകയായിരുന്നു.
ചെക്ക് കേസിനേക്കാൾ കടുത്ത ശിക്ഷയാണ് ഇത്തരം കുറ്റങ്ങൾക്ക് പൊതുവെ ഗൾഫ് രാജ്യങ്ങളിൽ ലഭിക്കാറുള്ളത്. ചെക്ക് കേസിലേത് പോലുള്ള ഒത്തുതീർപ്പ് സാധ്യതകളും ഇത്തരം കേസുകൾക്കുണ്ടാവില്ല.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും കേസ് തീരാതെ നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോൾ അറസ്റ്റിലായ ബൈജുവിന്റെ അച്ഛൻ ഗോകുലം ഗോപാലനും എസ്.എൻ.ഡി.പിയുടെ മുതിർന്ന നേതാവാണെങ്കിലും വെള്ളാപ്പള്ളിയുമായി പിരിഞ്ഞു എതിർ ഗ്രൂപ്പിലാണ്.
യു.എ.ഇ യിൽ ബിസിനസ് നടത്തുന്ന ബൈജു 20 മില്യന്‍ ദിര്‍ഹത്തിന്റെ ചെക്ക് കേസിൽ പ്രതിയാണ്. ഇത് മറികടക്കാൻ യു.എ.ഇ അതിർത്തി കടക്കുമ്പോൾ പാസ്‌പോർട്ടിൽ പതിക്കാറുള്ള യു.എ.ഇ എമിഗ്രെഷന്റെ എക്സിറ്റ് സീൽ വ്യാജമായി ഉണ്ടാക്കി പാസ്‌പോർട്ടിൽ പതിച്ചതായാണ് സൂചന. തുടർന്ന് റോഡ് മാർഗം ദുബായിൽ നിന്നും ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെക് പോസ്റ്റിൽ അറസ്റ്റിലാവുകയായിരുന്നു. വ്യാജ രേഖ ചമക്കൽ രാജ്യദ്രോഹക്കുറ്റമായതിനാൽ അൽ ഐൻ മഖാമിലെ എമിഗ്രെഷൻ ജയിലിലുള്ള ബൈജുവിന്റെ ജയിൽ മോചനത്തിന് നിരവധി കടമ്പകളുണ്ട്.