December 05, 2019
December 05, 2019
ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് നടന്ന രണ്ടാമത് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സൗദി അറേബ്യ ഖത്തറിനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതൽ പ്രതിരോധത്തിലൂന്നി മുന്നോട്ടു നീങ്ങിയ സൗദി ഒരു ഘട്ടത്തിലും ഖത്തറിന് മേധാവിത്തം അനുവദിച്ചില്ല. ഇരുപത്തിയെട്ടാം മിനുട്ടിൽ അബ്ദുല്ല അൽ ഹംദാൻ സൗദിക്ക് വേണ്ടി നേടിയ ഗോൾ മടക്കി നൽകാൻ ഖത്തർ പരമാവധി ശ്രമിച്ചെങ്കിലും സൗദിയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ ഇറാഖിനോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ഖത്തർ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ യു.എ.ഇ യുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഖത്തർ വിജയം ഉറപ്പിച്ചത്. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ഖത്തറിന്റെ എല്ലാ യുദ്ധമുറകളും പരാജയപ്പെടുകയായിരുന്നു.
സെമിഫൈനലിൽ ഗോൾരഹിത പരാജയം ഏറ്റുവാങ്ങിയതോടെ ഖത്തർ ടൂർണമെന്റിൽ നിന്നും പുറത്തായി. അതേസമയം ഇന്ന് നടന്ന ആദ്യമത്സരത്തിൽ പെനാൽറ്റി കിക്കിലൂടെ ഇറാഖിനെ പരാജയപ്പെടുത്തി ബഹ്‌റൈൻ ഫൈനലിൽ കടന്നു. ഡിസംബർ എട്ടിന് നടക്കുന്ന മത്സരത്തിൽ ബഹ്‌റൈനും സൗദിയും ഏറ്റുമുട്ടും.