March 22, 2019
March 22, 2019
ന്യുഡൽഹി : കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനായി ബി എസ് യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും 1800 കോടി രൂപ നല്‍കിയെന്ന കാരവന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തില്‍. എന്നാല്‍ ഇത് കോണ്‍ഗ്രസ് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും തികച്ചും അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടാണെന്നും ബി.ജെ.പി നേതാവ് അശോക് താക്കൂര്‍ പറഞ്ഞു.
ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമാണ്. യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു.
യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയതായാണ് കാരവന്‍ ന്യൂസ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തത്. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും മാഗസിന്‍ പുറത്തുവിട്ടു. ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.