December 23, 2019
December 23, 2019
ന്യൂഡൽഹി : ജാർഖണ്ഡിൽ ബിജെപിക്ക് കനത്ത പ്രഹരമേല്പിച്ച് മഹാസഖ്യം അധികാരത്തിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അടിപതറി അധികാരം നഷ്ടമായിരിക്കുന്നത്. 2017 ഡിസംബറിൽ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ബിജെപി ഭരണത്തിന് കീഴിലായിരുന്നെങ്കിൽ കൃത്യം രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതു 40 ശതമാനത്തിനും താഴേക്ക് പോകുകയാണ്.
ജാർഖണ്ഡിൽ 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മഹാസഖ്യം 47 സീറ്റുകൾ നേടിയപ്പോൾ 26 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് സ്വന്തമാക്കാനായത്.എ.ജെ.എസ്.യു രണ്ടു സീറ്റുകളും മറ്റുള്ളവർ 6 സീറ്റുകളും നേടി. നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി രഘുബർദാസ് പോലും മഹാസഖ്യത്തിന്റെ മുന്നേറ്റത്തിന് മുന്നിൽ പരാജയപ്പെട്ടു. ദേശീയ പൗരത്വനിയമവും എന്‍ആര്‍സിയും സംബന്ധിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമായത്. ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.ഹേമന്ത് സോറന്‍ ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും.
ഇതിനിടെ, ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു. ജഗന്റെ വൈ.എസ്.ആർ കോൺഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാർലമെന്റിൽ വോട്ട് ചെയ്തിരുന്നത്. ഇതോടെ അമിത്ഷായുടെയും മോദിയുടെയും സ്വപ്നപദ്ധതിയായ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് നിലപാടെടുക്കുന്ന പത്താമത്തെ സംസ്ഥാനമായി ആന്ധ്രാപ്രദേശ്. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നേരത്തെ ഇതേനിലപാട് പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ,ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാനത്ത് എൻ.ആർ.സി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി മുഖ്യമന്ത്രി തന്നെ എന്‍.ആര്‍.സിക്കെതിരെ രംഗത്തുവന്നത് മോദി സര്‍ക്കാരിന് ക്ഷീണമുണ്ടാക്കും. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെമ്പാടും വിശദീകരണ റാലികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് എന്‍.ആര്‍.സിക്കെതിരെ ഗോവ മുഖ്യമന്ത്രിയും രംഗത്തുവന്നത്.