December 03, 2020
December 03, 2020
സന: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 11 കുട്ടികള്‍ യെമനില്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കുള്ള ഏജന്‍സിയായ യൂനിസെഫ്. ഹൂദികളാണ് ആക്രമണത്തിന് പിന്നിലെന്ന് യെമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതും സൗദിയുടെ പിന്തുണയുള്ളതുമായ സര്‍ക്കാരറാണ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുടെത്.
'കുട്ടികളെ കൊല്ലുന്നത് ഭയാനകമാണ്. കുട്ടികളെ എല്ലായ്‌പ്പോഴും സംരക്ഷിക്കുകയാണ് വേണ്ടത്.' -യെമനിലെ യൂനിസെഫ് പ്രതിനിധി ഫിലിപ്പ് ഡുവാമെല്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹൂദികളുടെ വക്താവ് വാര്‍ത്തയോട് പ്രതികരിച്ചില്ല.
യെമന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള നഗരമായ തായ്‌സിലെ പാര്‍പ്പിട പരിസരത്ത് ഇറാനിയന്‍ പിന്തുണയുള്ള ഹൂദി സംഘം നവംബറില്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
തന്ത്രപ്രധാനമായ തുറമുഖ നഗരമായ ഹുദൈദയില്‍ ഈ വര്‍ഷത്തെ ആദ്യ പത്ത് മാസങ്ങളില്‍ 600 ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് എന്‍.ജി.ഒ ആയ സേവ് ദി ചില്‍ഡ്രന്‍ പറയുന്നു.
വലിയ പ്രതിസന്ധിയുടെ നടുവിലാണ് യെമന്‍. അഞ്ച് വര്‍ഷത്തിലേറെയായി യുദ്ധം നടക്കുന്ന യെമനില്‍ 12.3 ദശലക്ഷം കുട്ടികള്‍ക്കാണ് സഹായം ആവശ്യമായി വന്നത്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.