April 05, 2021
April 05, 2021
ദോഹ: ലൊസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ 80 ശതമാനം വിസകന പ്രവൃത്തികളും പൂര്‍ത്തിയാക്കിയതായി ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍. റേസ്ട്രാക്കിനായുള്ള ലൈറ്റിങ് സംവിധാനം, റൈഡര്‍മാര്‍ക്കുള്ള സജ്ജീകരണങ്ങള്‍ക്കായുള്ള മുറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 2021 ലെ മോട്ടോ ജി പി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടമായ ഖത്തറിലെ ഗ്രാന്റ് പ്രീയുടെ വിജയത്തിന് ഈ പദ്ധതി വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്.
മെക്കാനിക്കല്‍ സ്‌പോര്‍ട്‌സിന്റെ ആഗോളമുഖമെന്ന നിലയില്‍ ലൊസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പദ്ധതിയുടെ പ്രാധാന്യം അഷ്ഗലിലെ റോഡ്‌സ് പ്രൊജക്റ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ നോര്‍ത്തേണ്‍ ഏരിയ സെക്ഷന്‍ മേധാവി എഞ്ചിനീയര്‍ അലി ഇബ്രാഹിം അഷ്‌കനാനി വിശദീകരിച്ചു. ഉയര്‍ന്ന തലത്തിലുള്ള ആഗോള, പ്രാദേശിക കായിക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള കഴിവ് തുടര്‍ച്ചയായി തെളിയിക്കാന്‍ കഴിയുന്ന സുപ്രധാനമായ ഇവന്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്ര കായിക ലക്ഷ്യസ്ഥാനമായി ഇതിനെ ഖത്തറിന്റെ മാപ്പില്‍ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോ ജി പി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി സര്‍ക്യൂട്ട് നവീകരിക്കുന്നതിന് രണ്ട് ഘട്ടങ്ങളാണ് ഉള്ളതെന്ന് പ്രൊജക്റ്റ് എഞ്ചിനീയറായ ഹമദ് അല്‍ ബദര്‍ പറഞ്ഞു. അതിനാല്‍ തന്നെ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത തിയ്യതിക്ക് മുമ്പായി പൂര്‍ത്തിയാക്കാന്‍ അഷ്ഗല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ 80 ശതമാനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ലൊസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പ്രവൃത്തികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
2021 മാര്‍ച്ച് 26 വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഖത്തറിലെ ഗ്രാന്‍ഡ് പ്രീയുടെ വിജയത്തിന് ഈ വികസന പ്രവര്‍ത്തനങ്ങള്‍ വളരെയധികം സംഭാവന നല്‍കി. ഏപ്രില്‍ 2, 3, 4 തിയ്യതികളില്‍ ലൊസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് മോട്ടോ ജി പി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത റൗണ്ടുകള്‍ക്കും ആതിഥേയത്വം വഹിച്ചു.
ഖത്തരി സാമഗ്രികള്‍ കൊണ്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രാദേശിക ഉല്‍പ്പന്നങ്ങളെയും ഖത്തരി നിര്‍മ്മാതാക്കളെയും പിന്തുണയ്ക്കുന്നതില്‍ അഷ്ഗല്‍ ശ്രദ്ധേയരാണ്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.