September 18, 2019
September 18, 2019
വാഷിംഗ്ടൺ : അരാംകോ എണ്ണ ശാലകൾക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്ന് സൗദി സന്ദർശിക്കും.ആക്രമണത്തെ തുടർന്ന് മേഖലയിൽ രൂപപ്പെട്ട സ്ഥിതിഗതികൾ മൈക് പോംപിയോ സൗദി ഭരണ നേതൃത്വവുമായി ചർച്ച ചെയ്യും.സൗദിയുടെ കിഴക്കൻ പ്രവിശ്യയിലുള്ള അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തന്നെയാണ് അമേരിക്കയുടെയും സൗദിയുടെയും നിലപാട്.ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിച്ചു ഐക്യരാഷ്ട്ര സഭയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും കൈമാറാൻ ഒരുങ്ങുകയാണ് അമേരിക്ക.ആക്രമണത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്നറിയാൻ അമേരിക്കൻ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തും.
അതേസമയം,ഇറാനെതിരെ യുദ്ധത്തിന് സജ്ജമാണെന്ന് ആദ്യം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിന്നീട് നിലപാട് മയപ്പെടുത്തി.തങ്ങളുടെ സഖ്യ കക്ഷിയായ സൗദിയെ സഹായിക്കാൻ ഒരുക്കമാണെന്നും യുദ്ധം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് നിലപാട് തിരുത്തി.തങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നതിന് സമ്മർദ്ദത്തിലാക്കാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ഇറാൻ ശ്രമിക്കുന്നതെങ്കിൽ അവർ പരാജയപ്പെടുമെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക് പെൻസ് പറഞ്ഞു.2015 ൽ ഒപ്പുവെച്ച ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് അമേരിക്ക - ഇറാൻ സംഘർഷം രൂക്ഷമായത്.