December 03, 2019
December 03, 2019
ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ തിങ്കളാഴ്ച നടന്ന ഗ്രൂപ് എ മത്സരത്തിൽ യു.എ.ഇയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുട്ടുകുത്തിച്ചതിന് പിന്നാലെ കളിക്കളത്തിൽ ഖത്തറും സൗദിയും നേർക്കുനേർ വരുന്നു. ഡിസംബർ 5(വ്യാഴം) ന് അൽ വക്ര അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. തിങ്കളാഴ്ച നടന്ന ഗ്രൂപ് ബി മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തിയാണ് സൗദി അറേബ്യ സെമിഫൈനലിൽ പ്രവേശിച്ചത്.
അന്ന് തന്നെ അൽസദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇറാഖ് ബഹ്റൈനുമായി ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപന തുടങ്ങിയിട്ടില്ല. സെമി ഫൈനലിൽ ജയിക്കുന്ന രണ്ടു ടീമുകൾ തമ്മിലായിരിക്കും ഡിസംബർ 8 ന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ അന്തിമ പോരാട്ടം. ഇതിൽ ജയിച്ചുകയറുന്ന ടീം ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിൽ മുത്തമിടും.
ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടന്ന ഖത്തർ - യു.എ.ഇ പോരാട്ടത്തിന്റെ ആവേശം സൗദിയുമായുള്ള മത്സരത്തിലും പ്രതിഫലിച്ചേക്കും. കഴിഞ്ഞ ദിവസം നടന്ന ശക്തമായ പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഖത്തർ യു.എ.ഇയെ പരാജയപ്പെടുത്തിയത്. സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന എപ്പോൾ തുടങ്ങുമെന്നും മറ്റ് വിവരങ്ങളും ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ പിന്നീട് അറിയിക്കും.
ഗൾഫ് അറബ് മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക