November 27, 2019
November 27, 2019
ദോഹ : അറേബ്യൻ ഗൾഫ് കപ്പിന്റെ ഉത്ഘാടന മത്സരത്തിൽ ഇറാഖിനെതിരെ ഖത്തറിന് അപ്രതീക്ഷിത തോൽവി. തുല്യ ശക്തികള്‍ തമ്മില്‍ പോരാടിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരായ ഖത്തറിനെ ഇറാഖ് പരാജയപ്പെടുത്തിയത്. ആവേശപ്പോരാട്ടം ഇരു ടീമുകളും പുറത്തെടുത്തെങ്കിലും ആദ്യ പകുതിയുടെ പതിനെട്ടാം മിനിറ്റിലാണ് ഇറാഖ് ആദ്യഗോൾ വലയിലാക്കിയത്. മുഹമ്മദ് ഖാസിമാണ് ഖത്തറിന്റെ ഗോൾവല കുലുക്കി ആദ്യ ഗോൾ നേടിയത്. ഒൻപത് മിനിറ്റുകള്‍ക്ക് ശേഷം മുഹമ്മദ് ഖാസിം തന്നെ ഖത്തറിന് പ്രഹരമേൽപിച്ചു കൊണ്ട് രണ്ടാമത്തെ ഗോളും നേടി.
ഖത്തര്‍ നടത്തിയ ആക്രമണങ്ങളെല്ലാം ഇറാഖ് ഗോളി നിഷ്ഫലമാക്കുകയായിരുന്നു. ഇരു ടീമുകളും ആക്രമണത്തിലൂന്നി കളിച്ചപ്പോള്‍ ഖത്തറാണ് കൂടുതല്‍ നീക്കങ്ങള്‍ നടത്തിയതെങ്കിലും ലക്ഷ്യം പിഴക്കുകയായിരുന്നു.
അതേസമയം,രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും 49ാം മിനിറ്റില്‍ ഖത്തര്‍ ഗോള്‍ നേടി. അബ്ദുല്‍ അസീസ് ഹാതിമിന്റെ വകയായിരുന്നു ഖത്തറിന്റെ പ്രതീക്ഷാ ഗോൾ. ഇറാഖിന്റെ ഗോള്‍ വല കുലുങ്ങിയതോടെ ഗാലറിയില്‍ ഖത്തരി പതാകകള്‍ക്കൊപ്പം ആരവങ്ങളുയര്‍ന്നു. പിന്നീട് ഖത്തര്‍ പരമാവധി ശ്രമം പുറത്തെടുത്തെങ്കിലും ഗോൾ വഴങ്ങിയില്ല.ഏഷ്യൻ കപ്പിൽ മുത്തമിട്ട ഖത്തറിന്റെ പരാജയം കാണികളിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.
ഉദ്ഘാടന മത്സരം കാണാന്‍ 37,890 പേരാണ് ഇന്നലെ ഖലീഫ ഇന്‍റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, അമീറിന്റെ പേഴ്‌സനല്‍ റെപ്രസേന്‍ററ്റിവ് ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആല്‍ ഥാനി, കുവൈത്ത് അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് ബിന്‍ അലി അല്‍ ഗാനിം തുടങ്ങിയവര്‍ കളി കാണാനെത്തിയിരുന്നു.
ഖത്തറിന്റെ അടുത്ത മത്സരം 29ന് രാത്രി എട്ടു മണിക്ക് യമനെതിരെയാണ്. ഇന്ന് വൈകീട്ട് അഞ്ചരക്ക് ഒമാന്‍ ബഹ്റൈനേയും രാത്രി എട്ടിന് സൗദി അറേബ്യ കുവൈത്തിനേയും നേരിടും. നാളെ കളിയില്ല.