November 16, 2019
November 16, 2019
ദോഹ : ദോഹയിൽ നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റിൽ ഡിസംബർ രണ്ടിന് തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ഖത്തറും യു.എ.ഇ യും നേർക്കുനേർ ഏറ്റുമുട്ടും. ഗ്രൂപ്പ് എ വിഭാഗത്തിലാണ് ഖത്തറും യു.എ.ഇയും ഖലീഫാ
രാജ്യാന്തര സ്റ്റേഡിയത്തിൽ മാറ്റുരക്കാനിറങ്ങുന്നത്. ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമായാണ് കളിയാരാധകർ മത്സരത്തെ കാണുന്നത്.
ഉപരോധം നിലവിൽ വന്ന ശേഷം ഇത് രണ്ടാം തവണയാണ് ഇരു രാജ്യങ്ങളും കളിക്കളത്തിൽ നേർക്കുനേർ വരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അബുദാബിയിൽ നടന്ന ഏഷ്യാകപ്പ്
സെമി ഫൈനലിൽ ഖത്തർ യു.എ.ഇ യെ നാല് ഗോളുകൾക്ക്
പരാജയപ്പെടുത്തിയിരുന്നു.വാശിയേറിയ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഖത്തർ ചരിത്ര വിജയം സ്വന്തമാക്കിയത്. ഏഷ്യാകപ്പിൽ നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് മറുപടി നൽകാൻ ലക്ഷ്യമിട്ടായിരിക്കും
യു.എ.ഇ ഇത്തവണ ഖത്തറിൽ ബൂട്ടണിയുക. അതേസമയം, അബുദാബിയിലെ വിജയം സ്വന്തം മണ്ണിലും ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ. ഏഷ്യാകപ്പിൽ ഗാലറിയുടെ പിന്തുണയില്ലാതെ കളിക്കേണ്ടിവന്ന ഖത്തർ ടീമിന് സ്വന്തം മണ്ണിൽ ലഭിച്ചേക്കാവുന്ന ശക്തമായ പിന്തുണയും വിജയ പ്രതീക്ഷ നൽകുന്നുണ്ട്. നവംബർ 26 ന് ചൊവ്വാഴ്ച ഒമാനുമായാണ് ഖത്തറിന്റെ ആദ്യ മത്സരം. 29 ന് യമനുമായാണ് ഖത്തർ മത്സരിക്കുക.